15 വർഷമായി എൻഐഎയ്ക്കൊപ്പം, യുഎസിലെ നിയമയുദ്ധം നയിച്ച് ദയാന്‍ കൃഷ്ണന്; റാണയെ ചോദ്യം ചെയ്യാൻ ഈ 2 പേർ

Mail This Article
ന്യൂഡല്‍ഹി∙ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ പ്രതികളിലൊരാളായ തഹാവൂര്‍ റാണയെ തിരിച്ചെത്തിക്കാന്‍ യുഎസ് കോടതിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് മുതിര്‍ന്ന അഭിഭാഷകന്‍ ദയാന്‍ കൃഷ്ണൻ. 2012ലെ ഡല്‍ഹി നിര്‍ഭയ കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ദയാന്‍, 15 വര്‍ഷമായി എന്‍ഐഎ സംഘത്തിലുണ്ട്. യുഎസിലെ നിയമപോരാട്ടത്തിൽ എന്‍ഐഎയെ വിജയത്തിലേക്കു നയിച്ചതും ദയാൻ കൃഷ്ണന്റെ നിർണായക ഇടപെടലാണ്.
എന്‍ഐഎയ്ക്ക് വേണ്ടി വിദേശ രാജ്യങ്ങളില്‍ പലതവണ ഇന്ത്യയെ പ്രതിനിധാനം ചെയ്ത അഭിഭാഷകൻ കൂടിയാണ് ഊട്ടി സ്വദേശിയായ ദയാൻ കൃഷ്ണൻ. മുംബൈ 26/11 ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ പോയ എന്‍ഐഎ സംഘത്തിലും ദയാൻ അംഗമായിരുന്നു. 2014ലാണ് തഹാവൂര്‍ റാണയുടെ കേസില്‍ ദയാനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. 2001ലെ പാര്‍ലമെന്റ് ആക്രമണ കേസ്, കാവേരി നദീജലത്തര്‍ക്കം, കോമണ്‍വെല്‍ത്ത് അഴിമതിക്കേസ് തുടങ്ങിയ ശ്രദ്ധേയമായ കേസുകളിലും ദയാൻ വാദിച്ചു.
അതേസമയം, എൻഐഎയിലെ 2 മുതിർന്ന ഉദ്യോഗസ്ഥരാണ് തഹാവൂർ റാണയെ ചോദ്യം ചെയ്യാൻ നേതൃത്വം നൽകുക. ഐജി ആശിഷ് ബത്ര, ഡിഐജി ജയ റോയി എന്നിവർക്കാണ് ചുമതല. 1997 ബാച്ച് ജാർഖണ്ഡ് കേഡർ ഉദ്യോഗസ്ഥനായ ആശിഷ് ബത്ര ജാർഖണ്ഡിലെ തീവ്രവാദ വിരുദ്ധ വിഭാഗമായ ജാഗ്വറിന്റെ മേൽനോട്ടം വഹിക്കുന്നതിനിടെ 2019 ലാണ് എൻഐഎയിൽ എത്തിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 2 വർഷത്തേക്കു കൂടി കാലാവധി നീട്ടി. 2011 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ജയ റോയിയും 2019ലാണു എൻഐഎയിൽ എത്തിയത്. 4 വർഷത്തിനു ശേഷം കാലാവധി നീട്ടി. ജാംതാരയിലെ സൈബർ കുറ്റവാളികളെ പുറത്തുകൊണ്ടുവന്ന അന്വേഷണത്തിനു നേതൃത്വം നൽകിയത് ജയ റോയിയായിരുന്നു.