ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പ്പെട്ട കേസില്‍ സിപിഎമ്മും സിപിഐയും തുറന്ന പോരിലേക്ക്. കേസിനെ ന്യായീകരിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നു പ്രഖ്യാപിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മന്ത്രി വി.ശിവന്‍കുട്ടി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിഷയമല്ലെന്നും എക്‌സാലോജിക് കേസ് എല്‍ഡിഎഫിന്റെ കേസ് അല്ലെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.

വീണാ വിജയന്റെ കേസില്‍ ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ട കാര്യമില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു. കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വീണയ്ക്ക് അറിയാം. എല്‍ഡിഎഫും സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ എല്‍ഡിഎഫ് യോഗത്തിലാണ് പറയേണ്ടിയിരുന്നത്. ഇത്തരം കാര്യങ്ങള്‍ പറയാന്‍ പ്രതിപക്ഷ നേതാവ് ഇവിടെ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രവിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തിനും മന്ത്രി മറുപടി പറഞ്ഞു. കേന്ദ്രത്തില്‍നിന്ന് 1500 കോടി കിട്ടാനുണ്ടെന്നു പറഞ്ഞതില്‍ ബിനോയ് വിശ്വത്തിന് സംശയമുണ്ടെങ്കില്‍ ഓഫിസില്‍ ചെന്ന് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ തയാറാണ്. സിപിഐയുടെ നിയന്ത്രണത്തിലുള്ള കൃഷി വകുപ്പ് കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. 

‘‘വീണാ വിജയന്റെ പേരില്‍ രാഷ്ട്രീയദുഷ്ടലാക്കോടു കൂടി കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സികള്‍ കേസെടുക്കുകയാണ്. കേസുകള്‍ അന്വേഷണത്തിന്റെ പാതയിലും കോടതിയുടെ പരിഗണനയിലുമാണ്. ഇക്കാര്യത്തില്‍ എല്‍ഡിഎഫും സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആ സാഹചര്യത്തില്‍ വീണാ വിജയന്റെ കേസില്‍ ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല. കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വീണാ വിജയന് അറിയാം. ബിനോയ് വിശ്വം വ്യതസ്ത നിലപാട് പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ല. എല്‍ഡിഎഫ് യോഗത്തിലാണ് പറയേണ്ടിയിരുന്നത്. പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാര്‍ എന്നു പറയാന്‍ പാടില്ലെന്നാണ് ബിനോയ് വിശ്വത്തിന്റെ പുതിയ കണ്ടുപിടിത്തം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതാവായ പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാര്‍ എന്നാണ് എല്ലാവരും പറയുന്നത്. കാബിനറ്റ് അജന്‍ഡയില്‍ അടിച്ചുവരുന്നതും അങ്ങനെ തന്നെയാണ്. ബിനോയ് വിശ്വം മുഖ്യമന്ത്രി ആയാലും, അങ്ങനെ തന്നെയാവും സര്‍ക്കാര്‍ അറിയപ്പെടുക. അതിലൊന്നും ഒരു അസൂയയുടെയും കുശുമ്പിന്റെയും കാര്യമില്ലെന്നേ പറയാനുള്ളു.' - ശിവന്‍കുട്ടി പറഞ്ഞു. 

കേന്ദ്ര പദ്ധതിയായ പിഎം ശ്രീ നടപ്പാക്കുന്നതില്‍ ബിനോയ് വിശ്വം വ്യത്യസ്ത അഭിപ്രായം പറഞ്ഞതിലും വിദ്യാഭ്യാസ മന്ത്രിയായ ശിവന്‍കുട്ടി പ്രതികരിച്ചു. പല ഘട്ടങ്ങളിലായി 1500 കോടി രൂപ പാവപ്പെട്ട കുട്ടികളുടെ പഠനത്തിനായി കേന്ദ്രം അനുവദിക്കുന്നുണ്ട്. ആ പണം ഉപേക്ഷിക്കണോ വേണ്ടയോ എന്നതാണ് തീരുമാനിക്കേണ്ടത്. കേന്ദ്രത്തിന്റെ പണമായതു കൊണ്ട് നമ്മള്‍ അതു വാങ്ങാതിരിക്കേണ്ടതില്ല. പിഎം ശ്രീ നടപ്പാക്കിയതു കൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വിദ്യാഭ്യാസ നയത്തില്‍നിന്നു പിന്നോട്ടു പോകുന്ന പ്രശ്‌നമില്ല. കേരളത്തിന്റെ വിദ്യാഭ്യാസചട്ടങ്ങളും നിയമങ്ങളും അനുസരിച്ചാണ് കാര്യങ്ങള്‍ നടത്തുന്നത്. അക്കാദമിക് ഉള്‍പ്പെടെ എല്ലാ വിഷയത്തിലും സംസ്ഥാനസര്‍ക്കാര്‍ എടുക്കുന്ന തീരുമാനമാണ് നടപ്പാക്കുന്നത്. സ്‌കൂളുകളില്‍ പ്രധാനമന്ത്രിയുടെ പേര് എഴുതി വയ്ക്കണമെന്ന് ദേശീയ വിദ്യാഭ്യാസ നയത്തില്‍ പറയുന്നില്ല. കേരളത്തില്‍ എല്‍ഡിഎഫ് വിദ്യാഭ്യാസനയവുമായി ബന്ധപ്പെട്ട് മാത്രമേ കാര്യങ്ങള്‍ നടപ്പാക്കുകയുള്ളു. കേന്ദ്രം പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്തിയപ്പോള്‍ ബദല്‍ പാഠപുസ്തകം ഇറക്കിയ സംസ്ഥാനമാണ് കേരളം. ഇതെല്ലാം ബിനോയ് വിശ്വം വിസ്മരിക്കുന്നത് ശരിയല്ല. കേന്ദ്രത്തില്‍നിന്ന് 1500 കോടി കിട്ടാനുണ്ടെന്ന് പറഞ്ഞപ്പോള്‍ അതില്‍ സംശയമുണ്ടെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്. 

ബിനോയ് വിശ്വം ഒരു സമയം നിശ്ചയിച്ചാല്‍ അദ്ദേഹത്തിന്റെ ഓഫിസില്‍ ചെന്ന് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിക്കൊടുക്കാം. അക്കാര്യത്തില്‍ ആരോ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. അതുപോലെ തന്നെ സിപിഐ ഭരിക്കുന്ന കൃഷിവകുപ്പ് പ്രധാനമന്ത്രി കിസാന്‍ പ്രോജക്ട്, രാഷ്ട്രീയ കൃഷി വികസന യോജന തുടങ്ങി മൂന്നു കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് ചെലവഴിക്കുന്നത്. വിഭ്യാഭ്യാസ രംഗത്തു സമാനമായാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. നമ്മുടെ രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് കേന്ദ്രത്തില്‍നിന്നു ന്യായമായി കിട്ടേണ്ട കാശ് വാങ്ങി കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കുക എന്നതാണ് എല്‍ഡിഎഫിന്റെ നിലപാട്. പ്രതിപക്ഷത്തിന്റെ കാര്യം പറയാന്‍ പ്രതിപക്ഷ നേതാവ് ഉണ്ടല്ലോ. അത്തരം കാര്യങ്ങള്‍ അദ്ദേഹം പറയട്ടെ. നമ്മള്‍ അതിന് തടസമുണ്ടാക്കേണ്ടതില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിസഭയില്‍ ഭിന്നതയില്ലെന്നും സജീവമായ ചര്‍ച്ച വേണമെന്ന ആവശ്യമാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. സിപിഐ രാഷ്ട്രീയ തീരുമാനം എടുത്തതിനു ശേഷം പദ്ധതി വീണ്ടും മന്ത്രിസഭയില്‍ കൊണ്ടുവരാം. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ 'പിഎം ഉഷ' പദ്ധതിയില്‍ ഒപ്പിട്ടിട്ടുണ്ട്. അതില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഇപ്പോള്‍ എന്തുകൊണ്ടാണ് പ്രശ്‌നമുണ്ടായതെന്ന് അറിയില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. 

വീണയ്‌ക്കെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതമാണെന്നും അതിനെ പ്രതിരോധിക്കുമെന്നും സിപിഎം ആവര്‍ത്തിക്കുന്നതിനിടെ ആ ബാധ്യത തങ്ങള്‍ക്കില്ലെന്ന പരസ്യനിലപാടു സിപിഐ എടുത്തതില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തിയുണ്ട്. വീണയ്‌ക്കെതിരായ കേസ് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള നീക്കമായി കാണണമെന്നും രാഷ്ട്രീയമായി ശക്തമായി ചെറുക്കണമെന്നുമാണ് സിപിഎമ്മിന്റെ നിലപാട്. എന്നാല്‍ വീണാ വിജയന്റെ കേസും മുഖ്യമന്ത്രിയുടെ വിഷയവും രണ്ടും രണ്ടാണെന്നും കമ്പനിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിന്റെ തെറ്റും ശരിയും കമ്പനി നിയമപ്രകാരം തീരുമാനിക്കേണ്ടതാണെന്നുമാണ് ബിനോയ് വിശ്വം പറഞ്ഞത്.

മുഖ്യമന്ത്രിയുടെ മകള്‍ പ്രായപൂര്‍ത്തിയായ വ്യക്തിയാണ്. അവര്‍ക്ക് കമ്പനി ആരംഭിക്കാനും മറ്റൊരു കമ്പനിയുമായി കരാറിലേര്‍പ്പെടാനും അവകാശമുണ്ട്. എന്നാല്‍, ആ കമ്പനിയുടെ ഓരോ ഇടപാടിനെക്കുറിച്ചും ഞങ്ങള്‍ക്ക് അറിയില്ല. അതില്‍ ഞങ്ങള്‍ക്കു താല്‍പര്യമില്ല. 2 കമ്പനികളുടെ സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള വിഷയം അതിന്റെ വഴിക്കു പോകട്ടെ. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായ ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന രീതിയുണ്ട്. ആ നിലയില്‍ എല്‍ഡിഎഫിനെ ആക്രമിക്കാനുള്ള വടിയാക്കി മാറ്റാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.

English Summary:

Veena Vijayan Case: CPM and CPI clash openly over the Veena Vijayan case. Minister Sivankutty criticizes CPI secretary Binoy Viswam's stance, highlighting the LDF's support for Pinarayi Vijayan and discussing the PM SHRI scheme.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com