ആരാണ് എൻഐഎയുടെ ആ നിഗൂഢ സാക്ഷി?; റാണയുമായി നേരിട്ട് ബന്ധം: കോടതി രേഖകളിലും വെളിപ്പെടുത്തിയിട്ടില്ല

Mail This Article
ന്യൂഡൽഹി∙ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതികളിൽ ഒരാളായ തഹാവൂർ റാണയ്‌ക്കെതിരെ കൃത്യമായ വിവരങ്ങൾ നൽകിയതു നിഗൂഢ സാക്ഷിയെന്ന് റിപ്പോർട്ട്. റാണയുടെ കൂട്ടാളിയായിരുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി 2006ല്‍ മുംബൈ സന്ദര്‍ശിച്ചപ്പോള്‍ സഹായിച്ചത് ഇപ്പോൾ എൻഐഎയുടെ നിരീക്ഷണത്തിനുള്ള ഈ ‘സംരക്ഷിത സാക്ഷി’യാണ്. തഹാവൂര്‍ റാണയ്ക്കെതിരായ ഭീകരാക്രമണ കേസില്‍ ഇയാൾ എന്‍ഐഎയുടെ മുഖ്യ സാക്ഷിയാകുമെന്നാണ് കരുതുന്നത്.
166 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ പദ്ധതി തയാറാക്കാൻ ഭീകരരെ സഹായിച്ചത് ഇയാളാണെന്നും റിപ്പോർട്ടുകളുണ്ട്. ഇയാൾ റാണയുമായി നേരിട്ടു ബന്ധപ്പെട്ടിരുന്നെന്നും സഹപ്രവർത്തകരെ സഹായിച്ചിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു. ‘‘ഇയാൾ റാണയുമായി ഏറെ അടുപ്പമുള്ളയാളായിരുന്നു, ഉടൻ തന്നെ അയാളെ കേസിൽ മുഖ്യസാക്ഷിയാക്കാൻ സാധ്യതയുണ്ട്.’’ – ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു.
അന്ന് ഇന്ത്യയിലെത്തിയ ഹെഡ്‌ലിയെ ഈ വ്യക്തിയാണു സ്വീകരിച്ചതെന്നാണ് അന്വേഷണ റിപ്പോർട്ട്. കൂടാതെ ഹെഡ്‌ലിയുടെ താമസ സൗകര്യങ്ങളും മറ്റു യാത്രകളും സജ്ജമാക്കാൻ ഇയാൾ സഹായിച്ചു. ‘‘ഈ സന്ദർശന വേളയിൽ റാണയുമായി അടുപ്പമുള്ള ഒരാൾ ഹെഡ്‌ലിയെ സഹായിച്ചു, അയാൾ ഇപ്പോൾ സംരക്ഷിത സാക്ഷിയാണ്. അന്ന് റാണ നേരിട്ടു വിളിച്ചാണ് ഇയാൾ കാര്യങ്ങൾ ഏൽപിച്ചത്. തുടർന്ന് ആ വ്യക്തി ഹെഡ്‌ലിക്ക് താമസ സൗകര്യങ്ങൾ ഒരുക്കി നൽകി.’’ – പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ പറഞ്ഞു.
പാക്കിസ്ഥാൻ ആസ്ഥാനമായുള്ള എൽഇടി ഉൾപ്പെടെയുള്ള സംഘങ്ങളിൽനിന്ന് ആക്രമണ ഭീഷണിയുള്ളതിനാൽ ഇയാളുടെ പേരു വിവരങ്ങൾ കോടതിരേഖകളിൽ പോലും വെളിപ്പെടുത്തിയിട്ടില്ല. 2006 മുതൽ 2009 വരെയുള്ള കാലയളവിൽ ഹെഡ്‌ലിയുടെ ഇന്ത്യയിലേക്കുള്ള രഹസ്യ യാത്രകളിൽ റാണയുടെ നീക്കങ്ങളെയും കൂടിക്കാഴ്ചകളെയും കുറിച്ചുള്ള വ്യക്തമായ അറിവ് ഇയാൾക്കുണ്ടായിരുന്നു. ഇത് കേസന്വേഷണത്തിന് ഏറെ സഹായിക്കുമെന്നും എൻഐഎ ഉദ്യോഗസ്ഥർ കരുതുന്നു. ഇന്ത്യയുമായുള്ള ബന്ധങ്ങളെക്കുറിച്ചും ഹെഡ്‌ലി സന്ദർശിച്ച സ്ഥലങ്ങളെക്കുറിച്ചും 2006നും 2009നും ഇടയിൽ യാത്രകളിൽ കണ്ടുമുട്ടിയ വ്യക്തികളെക്കുറിച്ചും ആ സമയത്ത് ഇന്ത്യയിലേക്കു യാത്ര ചെയ്തിരിക്കാവുന്ന മറ്റ് ഏതെങ്കിലും സംശയിക്കപ്പെടുന്നവരെക്കുറിച്ചും ഈ സാക്ഷിയിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ റാണയെ ചോദ്യം ചെയ്യാനും എൻഐഎ ഉപയോഗപ്പെടുത്തിയേക്കുമെന്നുമാണ് വിവരം.
2009ൽ എഫ്ബിഐ പിടിച്ചെടുത്ത, റാണയും ഹെഡ്‌ലിയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളെയും അന്വേഷണത്തിനായി എൻഐഎ ആശ്രയിക്കുന്നുണ്ട്. സംരക്ഷിത സാക്ഷിയെ ഉൾപ്പെടുത്തി റാണയെ ചോദ്യം ചെയ്യുന്നതിനു പുറമേ മുംബൈയിലെ അദ്ദേഹത്തിന്റെ ഇമിഗ്രേഷൻ ലോ സെന്റർ ഓഫിസുമായി ബന്ധപ്പെട്ട നിരവധി വ്യക്തികളെ ചോദ്യം ചെയ്യാനും അന്വേഷണ ഉദ്യോഗസ്ഥർ പദ്ധതിയിടുന്നു.