ഗുജറാത്ത് തീരത്ത് 1800 കോടിയുടെ 300 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു; ബോട്ട് ഉപേക്ഷിച്ച് കടന്നുകളഞ്ഞ് കള്ളക്കടത്തുകാർ

Mail This Article
അഹമ്മദാബാദ്∙ ഗുജറാത്ത് തീരത്തിനടുത്തുള്ള രാജ്യാന്തര സമുദ്ര അതിര്‍ത്തിയില്‍ വൻ ലഹരിമരുന്ന് വേട്ട. 1800 കോടി രൂപ വിലമതിക്കുന്ന 300 കിലോഗ്രാം ലഹരിമരുന്നാണ് അധികൃതര്‍ പിടിച്ചെടുത്തത്. എടിഎസും ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡും സംയുക്തമായി കഴിഞ്ഞ ദിവസം രാത്രി റെയ്ഡ് നടത്തിയാണ് ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തത്.
കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ കണ്ടയുടന്‍ ലഹരിമരുന്ന് ശേഖരം ഉപേക്ഷിച്ച് കള്ളക്കടത്തുകാര്‍ സമുദ്രാതിര്‍ത്തി കടന്ന് രക്ഷപ്പെട്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിടിച്ചെടുത്ത ലഹരിമരുന്ന് കൂടുതല്‍ അന്വേഷണത്തിനായി എടിഎസിന് കൈമാറിയതായി കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ‘ലഹിമരുന്ന് വിമുക്ത ഭാരതം’ എന്ന സന്ദേശത്തിന്റെ ഭാഗമായാണ് ഇരു സേനകളും സംയുക്തമായി ഏപ്രിൽ 12,13 തിയതികളിൽ റെയ്ഡ് നടത്തിയതെന്ന് കോസ്റ്റ് ഗാര്‍ഡിന്റെ വാർത്താക്കുറിപ്പില്‍ പറയുന്നു.
പിടിച്ചെടുത്ത 300 കിലോഗ്രാം ലഹരിമരുന്ന് മെത്താംഫെറ്റാമൈന്‍ ആണെന്നാണ് സൂചന. വിശദമായ പരിശോധനകൾക്കു ശേഷം മാത്രമെ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിക്കുകയുള്ളൂ. മത്സ്യബന്ധന ബോട്ടുകൾ വഴി ഇന്ത്യന്‍ തീരത്തേക്ക് ലഹരിമരുന്ന് എത്തിക്കാനായിരുന്നു കള്ളക്കടത്തുകാർ ശ്രമിച്ചെതന്നാണ് കോസ്റ്റ് ഗാർഡിന്റെ നിഗമനം.