രാഗേഷിന്റെ ഒഴിവിൽ ആരാകും മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി; കണ്ണൂർ നേതാവോ അതോ മുൻ ഐഎഎസ് ഉദ്യോഗസ്ഥനോ?

Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ആള് ഒരിക്കല്‍ കൂടി കണ്ണൂരില്‍ പാര്‍ട്ടിയെ നയിക്കാന്‍ എത്തുമ്പോള്‍ പകരക്കാരന് ആരെന്നതിലാണ് ചര്‍ച്ച സജീവമായിരിക്കുന്നത്. ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുന്ന എം.വി.ജയരാജനും ആ പദവിയിലേക്ക് എത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നാണ്. 2021ല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു പിന്നാലെയാണ് രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എത്തിയത്.
പുതിയ പ്രൈവറ്റ് സെക്രട്ടറി ആരാകുമെന്ന ചോദ്യത്തിന് ഇപ്പോള്‍ അതേക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പ്രതികരിച്ചത്. ആസന്നമായ തിരഞ്ഞെടുപ്പുകളില്‍ മുഖ്യമന്ത്രി മുന്നില്‍നിന്നു നയിക്കുന്ന ഘട്ടത്തില്‍ കൂടുതല്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്താന്‍ കഴിയുന്ന തരത്തിലാവും നിയമനമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ള കണ്ണൂരില്‍നിന്നുള്ള നേതാവ് എന്നുള്ള തരത്തിലാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്.
അതേസമയം, ഭരണപരിചയമുള്ള മുൻ ഐഎഎസ് ഉദ്യോഗസ്ഥര്‍ ആരെങ്കിലും പ്രൈവറ്റ് സെക്രട്ടറിയായേക്കുമെന്നും അഭ്യൂഹമുണ്ട്. എം.വി.ജയരാജന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതിനു ശേഷം രണ്ടു വര്‍ഷത്തോളം മുന്‍ ആദായനികുതി കമ്മിഷണര്‍ ആര്. മോഹനന് പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയനിയമനം തന്നെയാണ് ഉചിതമെന്നും ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ജില്ലാ സെക്രട്ടറിയായി രാഗേഷിനെ നിര്‍ദേശിച്ചതു പോലെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുന്ന ആളെ തന്നെയാവും പരിഗണിക്കുക.