തമിഴ്‌നാടിന് സ്വയംഭരണാവകാശം: പ്രമേയം അവതരിപ്പിച്ചു; സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക ലക്ഷ്യമെന്ന് സ്റ്റാലിൻ

Mail This Article
ചെന്നൈ∙ തമിഴ്‌നാടിന് സ്വയംഭരണാവകാശം പ്രഖ്യാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഇതുസംബന്ധിച്ചുള്ള പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശത്തിനുള്ള വ്യവസ്ഥകളും നിര്‍ദേശങ്ങളും ശുപാര്‍ശ ചെയ്യാന്‍ ഉന്നതതല സമിതിയെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്‍റെ അധ്യക്ഷതയിലാണ് ഉന്നതതല സമിതി പ്രവർത്തിക്കുക. ഗവര്‍ണര്‍ ആര്‍.എന്‍.രവിയുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്നാണ് സ്റ്റാലിന്റെ നീക്കം.
‘‘സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ കവരുന്നതിനെതിരായ പോരാട്ടം ശക്തമാക്കും. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉന്നതതല സമിതി രൂപവത്കരിക്കും. സമിതി 2026 ജനുവരിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സമിതിയുടെ ശുപാര്‍ശകൾ നടപ്പാക്കും.’’ – എം.കെ.സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. മുൻ മുഖ്യമന്ത്രി കെ.കരുണാനിധിയും 1974ൽ സ്വയംഭരണാവകാശം സംബന്ധിച്ച പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചിരുന്നു.
-
Also Read
തോൽവികൾ പാഠമായില്ല; ഗവർണർക്ക് തിരുത്തൽ
സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കൻകറന്റ് ലിസ്റ്റിലേക്കു മാറ്റിയത് പിൻവലിക്കാനുള്ള നടപടികൾ ശുപാർശ ചെയ്യുന്നതിനും കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിരമിച്ച ഉദ്യോഗസ്ഥരായ അശോക് ഷെട്ടി, എം.നാഗരാജൻ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. 2028ഓടെ കമ്മിറ്റി അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. തമിഴ്‌നാട് ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്ന് സ്റ്റാലിൻ നിയമസഭയിൽ വ്യക്തമാക്കി. സ്റ്റാലിനും ഗവർണർ ആർ.എൻ.രവിയും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് സുപ്രധാന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചിരിക്കുന്നത്.