‘കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യണം’: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇന്ത്യാ സഖ്യത്തിന്റെ സീറ്റു വിഭജന ചർച്ച നാളെ

Mail This Article
പട്ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇന്ത്യാസഖ്യ സീറ്റു വിഭജനം ചർച്ച ചെയ്യാൻ ഘടകകക്ഷി നേതാക്കളുടെ യോഗം നാളെ പട്നയിൽ ചേരും. കഴിഞ്ഞ ദിവസം ആർജെഡി നേതാവ് തേജസ്വി യാദവ് ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായാണു മുന്നണി നേതൃയോഗം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു നൽകിയ 70 സീറ്റുകളിൽ കുറവു വരുത്താൻ വിട്ടുവീഴ്ച ചെയ്യണമെന്ന സന്ദേശമാണു തേജസ്വി യാദവ് കോൺഗ്രസ് ഹൈക്കമാൻഡിനു നൽകിയിട്ടുള്ളത്. കോൺഗ്രസിന്റെ ദയനീയ പ്രകടനമാണു കഴിഞ്ഞ തവണ മുന്നണിയുടെ പരാജയത്തിനു കാരണമായതെന്ന യാഥാർഥ്യം ഉൾക്കൊണ്ടു പ്രായോഗിക സമീപനം സ്വീകരിക്കണമെന്നതാണ് ആർജെഡി നിലപാട്. മറ്റു ഘടകകക്ഷികളെല്ലാം മൽസരിച്ച സീറ്റുകളിൽ പകുതിയിലേറെ വിജയിച്ചപ്പോൾ 70 സീറ്റുകളിൽ മൽസരിച്ച കോൺഗ്രസിനു 19 സീറ്റുകളിൽ മാത്രമാണു വിജയിക്കാനായത്.
മുകേഷ് സാഹ്നിയുടെ നേതൃത്വത്തിലുള്ള വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) മുന്നണിയിലെത്തിയതും പശുപതി പാരസിന്റെ ആർഎൽജെപി എൻഡിഎ സഖ്യം വിട്ടതും കണക്കിലെടുത്തു സീറ്റു വിഭജനത്തിൽ പുനക്രമീകരണങ്ങൾ ആവശ്യമുണ്ടെന്ന നിലപാടിലാണ് ആർജെഡി നേതൃത്വം. ഘടകകക്ഷികൾക്കു മണ്ഡലങ്ങളിലുള്ള ജനസ്വാധീനവും വിജയസാധ്യതയുമാകും സീറ്റു വിഭജന മാനദണ്ഡമെന്നും തേജസ്വി യാദവ് വ്യക്തമാക്കിയിട്ടുണ്ട്.
കോൺഗ്രസിന്റെ സീറ്റുകളിൽ വ്യക്തത വരുത്തിയതിനു ശേഷമേ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി പ്രഖ്യാപനം നടത്താൻ പാടുള്ളുവെന്ന നിലപാടിലാണു പാർട്ടി സംസ്ഥാന നേതൃത്വം. നവംബറിലാണു ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്.