ADVERTISEMENT

തിരുവനന്തപുരം ∙ 2026 ലെ പത്മ പുരസ്കാരങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യേണ്ട വ്യക്തികളെ കണ്ടെത്തുന്നതിനും പരിഗണിക്കുന്നതിനും പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുന്നതിനുമായി മന്ത്രി സജി ചെറിയാന്‍ കണ്‍വീനറായി പരിശോധനാ സമിതി (മന്ത്രിസഭാ ഉപസമിതി) രൂപീകരിക്കും. മന്ത്രിമാരായ കെ.രാജന്‍, കെ.കൃഷണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍,  കെ.ബി.ഗണേഷ് കുമാര്‍, റോഷി അഗസ്റ്റിന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ അംഗങ്ങളും ചീഫ് സെക്രട്ടറി സെക്രട്ടറിയുമാകും. 

മന്ത്രിസഭായോഗത്തിലെ മറ്റ് തീരുമാനങ്ങൾ

സെറിബ്രല്‍  പാള്‍സി ബാധിതനായ രതീഷിന് വീട് നിർമിക്കാന്‍  കാസർകോട് ജില്ലയില്‍ ബേഡഡുക്ക വില്ലേജില്‍ 6 സെന്റ് ഭൂമി അനുവദിക്കും. അപേക്ഷകന്‍റെ പിതാവിന്‍റെ പേരിലുള്ള ഭൂമി സര്‍ക്കാരിലേക്ക് വിട്ടൊഴിയുന്നതിനു പകരമായാണ് യാത്രാ സൗകര്യമുള്ള ഭൂമി അനുവദിക്കുന്നത്. മാതാവ് കൗസല്യയുടെ പേരിലാണ് ഭൂമി പതിച്ചു നല്‍കുക. മാനുഷിക പരിഗണന നല്‍കി പ്രത്യേക കേസായി പരിഗണിച്ചാണ് ഭൂമി കൈമാറുന്നത്. 

കെ.വി. ബാലകൃഷ്ണന്‍ നായരെ മലബാര്‍ സിമന്‍റ്സ് ലിമിറ്റഡില്‍ മാനേജിങ് ഡയറക്ടറായി നിയമിക്കും. കേരള പബ്ലിക്ക് എന്‍റര്‍പ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്‍റും) ബോര്‍ഡ് ലഭ്യമാക്കിയ സെലക്ട് ലിസ്റ്റില്‍ നിന്നാണ് നിയമനം. എറണാകുളം കീഴില്ലം സ്വദേശിയാണ്. കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡിലെ ഓഫിസർമാരുടെ 2020 ജനുവരി 1 മുതൽ 5 വർഷത്തേക്കുള്ള ശമ്പളപരിഷ്കരണം നടപ്പിലാക്കും. 

കടയനിക്കാട് സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള വസ്തുവില്‍നിന്നും എട്ട് കുടുംബങ്ങള്‍ക്ക് നല്‍കിയ വസ്തുവും വീടും ദാനാധാരമായി റജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ മുദ്രവിലയും റജിസ്ട്രേഷൻ ഫീസും ഒഴിവാക്കും.

സംസ്ഥാനത്തെ ദേശീയ പാതയുടെ വിവിധ ഭാഗങ്ങളുടെ വികസനത്തിനായി ദേശീയപാത അതോറിറ്റി കരാർ നൽകിയിട്ടുള്ള ഏജൻസികൾക്ക് സംസ്ഥാനത്തെ 11 ജലാശയങ്ങളിൽ നിന്നും മണ്ണ് ഡ്രെഡ്ജ് ചെയ്ത് നീക്കം ചെയ്യുന്നതിനും അപ്രകാരം ഡ്രഡ്‌ജ് ചെയ്യുന്ന മണ്ണ് സാധാരണ മണ്ണാണോ എന്ന് വിലയിരുത്തി ഹൈവേയുടെ വികസനത്തിനും നിർമാണത്തിനും ഉപയോഗിക്കുന്നതിനുമുള്ള പരിമിതമായ അവകാശങ്ങൾ നൽകുന്നതിനുമുള്ള കരട് നയ രൂപരേഖ അംഗീകരിച്ചു.

English Summary:

Kerala Cabinet : Kerala Cabinet decides on 2026 Padma Awards selection committee.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com