ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ.രാഗേഷ് കണ്ണൂരില്‍ പാര്‍ട്ടിയെ നയിക്കാനുള്ള നിയോഗം ഏറ്റെടുക്കുന്നതോടെ ആരാകും പകരക്കാരന്‍ എന്നതാണ് സജീവ ചര്‍ച്ചയാകുന്നത്. പൊളിറ്റിക്കല്‍ സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയും രാഷ്ട്രീയ നേതാക്കള്‍ എന്ന രീതി സ്വീകരിച്ചത് പിണറായി വിജയന്‍ ആണ്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ കെ.എന്‍.ബാലഗോപാല്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥയായ ഷീലാ തോമസ് പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫിസില്‍ പ്രൈവറ്റ് സെക്രട്ടറി മുതല്‍ ഓഫിസ് അറ്റന്‍ഡന്റ് വരെ 33 തസ്തികകളാണുള്ളത്. ഓഫിസ് ഭരണം പ്രൈവറ്റ് സെക്രട്ടറിക്കാണ്. സഹായിക്കാന്‍ ഒരു സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയും അഞ്ച് അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിമാരും നാല് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരുമുണ്ട്. ഓരോരുത്തര്‍ക്കും മേഖല ധാരണയുടെ അടിസ്ഥാനത്തില്‍ തിരിച്ചുകൊടുത്തിട്ടുണ്ട്. എന്നാല്‍ പൊളിറ്റിക്കല്‍ സെക്രട്ടറി, മീഡിയ സെക്രട്ടറി, പ്രസ് സെക്രട്ടറി എന്നിവ നേരിട്ടു മുഖ്യമന്ത്രിയുമായി ബന്ധപ്പെടുന്ന തസ്തികകളാണ്. പിണറായി വിജയനു കാബിനറ്റ് റാങ്കില്‍ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുണ്ടെങ്കിലും ഓഫിസ് സ്റ്റാഫിന്റെ ഭാഗമല്ല.

പ്രൈവറ്റ് സെക്രട്ടറി

മുഖ്യമന്ത്രിയുടെ ഓഫിസ് ഭരണം. മുഖ്യമന്ത്രി കാണേണ്ട ഫയലുകളുടെ പരിശോധന. മന്ത്രിസഭാ യോഗത്തിന്റെ അജന്‍ഡ തയാറാക്കല്‍. മന്ത്രിസഭാ യോഗത്തിലേക്കും യോഗ തീരുമാനത്തിനുശേഷം സെക്രട്ടേറിയറ്റിലേക്കും അയയ്‌ക്കേണ്ട ഫയലുകളുടെ പരിശോധന, സൂക്ഷിപ്പ്. മുഖ്യമന്ത്രിക്കു വേണ്ടി കേന്ദ്രത്തിലേക്കും മറ്റു വകുപ്പുകളിലേക്കുമെല്ലാമുള്ള ആശയവിനിമയം. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെയടക്കം സ്ഥലംമാറ്റ ഫയലുകളുടെ പരിശോധന.

പി.ശശി - പൊളിറ്റിക്കല്‍ സെക്രട്ടറി

ഭരണമുന്നണിയും മുഖ്യമന്ത്രിയും ഓഫിസും തമ്മിലുള്ള പാലം. പൊലീസിനെയും മറ്റു വകുപ്പുകളെയും സംബന്ധിച്ചു പാര്‍ട്ടിക്കാര്‍ക്കുള്ള പരാതികള്‍ സ്വീകരിക്കണം. രാഷ്ട്രീയ വിഷയങ്ങളിലും പൊലീസിങ്ങിലും മുഖ്യമന്ത്രിക്ക് ഉപദേശവും സഹായവും നല്‍കണം. പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും താല്‍പര്യം നോക്കിയുള്ള പൊലീസ് സ്ഥലംമാറ്റങ്ങള്‍. മുഖ്യമന്ത്രിക്കു വേണ്ടി ആഭ്യന്തരവകുപ്പിലെ വിവിധ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കല്‍.

കെ.എം.ഏബ്രഹാം - ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി

സാമ്പത്തിക കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ഉപദേശകന്‍. കിഫ്ബി സിഇഒ എന്ന നിലയില്‍ കിഫ്ബി ഫണ്ടിങ് വഴി സംസ്ഥാനത്തു നടപ്പാക്കുന്ന എല്ലാ പദ്ധതികളും മുഖ്യമന്ത്രിയുടെ ഓഫിസിനു വേണ്ടി ഏകോപിപ്പിക്കുന്നു. സര്‍ക്കാരിന്റെ പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെയെല്ലാം മേല്‍നോട്ടച്ചുമതല.

എ.രാജശേഖരന്‍നായര്‍ - സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറി

പൊതുഭരണവകുപ്പില്‍നിന്ന് അഡീഷനല്‍ സെക്രട്ടറിയായി വിരമിച്ചശേഷമാണു സേവനം. സെക്രട്ടേറിയറ്റില്‍നിന്നും തിരിച്ചുമുള്ള ഫയലുകളുടെ പരിശോധനയാണു പ്രധാന ചുമതല.

അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍:

സി.എം.രവീന്ദ്രന്‍ - മുഖ്യമന്ത്രിയുടെ പരിപാടികളുടെയും ഷെഡ്യൂളുകളുടെയും ഏകോപനം. കേരളീയം പോലെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഉരുത്തിരിയുന്ന വിവിധ പരിപാടികളുടെ മേല്‍നോട്ടം. ലോകകേരള സഭ ഉള്‍പ്പെടെ നോര്‍ക്ക, പ്രവാസി വിഷയങ്ങളുടെയും ചുമതല.

മേജര്‍ ദിനേശ് ഭാസ്‌കര്‍ - മുഖ്യമന്ത്രിയുടെ മുന്‍ഗണനാ പദ്ധതികളുടെ ഏകോപനം. കേന്ദ്ര പദ്ധതികളുടെ പുരോഗതി വിലയിരുത്തല്‍. വിമാനത്താവളങ്ങള്‍, കൊച്ചി മെട്രോ ഉള്‍പ്പടെ ഗതാഗത പദ്ധതികളുടെ ചുമതല. മുഖ്യമന്ത്രിക്കു കീഴിലെ ഐടി വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍.

രതീഷ് കാളിയാടന്‍ - വാര്‍ഷിക റിപ്പോര്‍ട്ട് അടക്കമുള്ള ഡേറ്റാ ബേസ് തയാറാക്കുന്ന ചുമതല.

പി.ഗോപന്‍ - ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട ഫയലുകള്‍

എ.സതീഷ്‌കുമാര്‍ - നോര്‍ക്ക, പ്രവാസി വിഷയങ്ങളുമായി ബന്ധപ്പെട്ട ഫയലുകള്‍.

പ്രഭാ വര്‍മ - മീഡിയ സെക്രട്ടറി

മുഖ്യമന്ത്രിയുടെ പ്രസംഗങ്ങളും ലേഖനങ്ങളും തയാറാക്കുന്നതിന്റെയും മുഖ്യമന്ത്രി അയയ്ക്കുന്ന കത്തുകള്‍ തയാറാക്കുന്നതിന്റെയും ചുമതല

പി.എം.മനോജ് - പ്രസ് സെക്രട്ടറി

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങളുടെ വിവരശേഖരണത്തിന്റെയും ഏകോപനത്തിന്റെയും ചുമതല. സര്‍ക്കാരും മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ക്രോഡീകരിക്കുകയും അതിനു മറുപടി നല്‍കുകയും ചെയ്യുക. വാര്‍ത്താക്കുറിപ്പുകള്‍ തയാറാക്കുക.

English Summary:

Understanding the Roles of Secretaries in the Kerala Chief Minister's Office: Pinarayi Vijayan's office structure is complex, encompassing various secretaries with specific responsibilities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com