‘ആനക്കലിയിൽ’ 5 വർഷത്തിനിടെ കൊല്ലപ്പെട്ടത് 131 പേർ; വന്യമൃഗങ്ങൾ ആകെ കവർന്നത് 493 ജീവനുകൾ

Mail This Article
തൊടുപുഴ ∙ സംസ്ഥാനത്ത് 2020 മുതൽ കഴിഞ്ഞ മാസം വരെ 111 പേർ കാട്ടാനകളുടെ ആക്രമണത്തിലും 20 പേർ നാട്ടാനകളുടെ ആക്രമണത്തിലും കൊല്ലപ്പെട്ടു. കഴിഞ്ഞ 5 വർഷം കാട്ടാന ഒഴികെയുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തിൽ 382 പേരും കൊല്ലപ്പെട്ടു. കാട്ടുപോത്ത്, കാട്ടുപന്നി, പുലി, കടുവ എന്നിവ ഉൾപ്പെടെയുള്ളവയുടെ ആക്രമണത്തിലാണ് ഇത്രയും മരണം. കാട്ടാന ഒഴികെയുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഏറ്റവും കൂടുതൽ പേർ മരിച്ചതു പാലക്കാട് ജില്ലയിലാണ്. 5 വർഷത്തിനിടെ 76 പേർ. ഇവരുടെ കുടുംബങ്ങൾക്ക് കഴിഞ്ഞ 5 വർഷത്തിനിടെ 11.49 കോടി രൂപ നഷ്ടപരിഹാരമായി നൽകി. നഷ്ടപരിഹാരം പൂർണമായി കിട്ടാത്ത ഒട്ടേറെ പേർ സംസ്ഥാനത്ത് ഇനിയും ഉണ്ട്.
വന്യമൃഗശല്യം തടയാനായി ഇക്കാലയളവിൽ 75.76 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കിയെങ്കിലും പൂർണ ഫലം കിട്ടിയില്ല. ‘മിഷൻ സോളർ ഫെൻസിങ് 2024’ എന്ന പദ്ധതി വഴി 848 കിലോമീറ്റർ സൗരോർജവേലി മാത്രമാണു നടപ്പാക്കിയത്. ഈയിടെ പ്രഖ്യാപിച്ച വിസ്ത ക്ലിയറൻസ് പദ്ധതി (ജനവാസ മേഖലയോടു ചേർന്നുള്ള വനപ്രദേശത്തെ അടിക്കാടുകൾ വെട്ടിമാറ്റുക) ആരംഭിച്ചിട്ടില്ല. കഴിഞ്ഞ 5 വർഷങ്ങളിലായി കേന്ദ്രസർക്കാർ വന്യജീവി ആക്രമണം നിയന്ത്രിക്കാനായി 22.11 കോടി രൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചത്.