‘ബില്ലുകൾ മുസ്‌ലിം വിരുദ്ധതയും വർഗീയതയും ഇളക്കി വിടുന്നത്; ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള വേദിയായി പാർലമെന്റിനെ മാറ്റി’

Mail This Article
കോഴിക്കോട് ∙ അറബിക്കടലിന്റെ തീരത്ത് വഖഫ് നിയമഭേദഗതിക്കെതിരെ മനുഷ്യക്കടൽ തീർത്ത് മുസ്‌ലിം ലീഗ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരങ്ങളാണ് കോഴിക്കോട് കടപ്പുറത്ത് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച മഹാറാലിയിൽ പങ്കെടുക്കാനെത്തിയത്.
‘ചൗക്കിദാർ ചോർ ഹെ’ എന്ന് പറഞ്ഞത് ശരിയാകുകയാണെന്ന് മഹാറാലി ഉദ്ഘാടനം ചെയ്ത് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഭരണഘടനാ അവകാശം ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഒരു പൗരന് സ്വത്ത് ഇഷ്ടമുള്ള രീതിയിൽ കൈകാര്യം ചെയ്യാം. പൗരന്റെ സ്വത്തിന് സംരക്ഷണം നൽകേണ്ടത് സർക്കാരാണ്. എന്നാൽ കാവൽക്കാരൻ കയ്യേറുന്ന അവസ്ഥയാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
കേന്ദ്രം അടുത്തിടെ കൊണ്ടുവന്ന ബില്ലുകളെല്ലാം മുസ്‌ലിം വിരുദ്ധതയും വർഗീയതയും ഇളക്കി വിടുന്നതാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുള്ള വേദിയായി പാർലമെന്റിനെ മാറ്റി. വഖഫ് കേസിൽ കോടതി വാദികളുടെ ഭാഗം കേൾക്കാൻ തയറായത് തന്നെ പ്രതീക്ഷാവഹമാണ്. പല നിലയ്ക്കും സാമ്രാജ്യത്വവും ഫാഷിസവും കടന്നു വരുന്നു. അതിൽ പലതും ഇപ്പോൾ മുസ്‌ലിംകൾക്കെതിരാണ്. നാളെ മറ്റാർക്കെങ്കിലുമെതിരാകാം.
മുനമ്പത്തു നിന്ന് ആരും കുടിയിറക്കപ്പെടരുതെന്ന് ലീഗും മുസ്‌ലിം സംഘടനകളും ആവശ്യപ്പെട്ടു. മുനമ്പത്തെ ജനങ്ങൾക്കൊപ്പമാണ് ലീഗ്. സർക്കാർ ചർച്ചയ്ക്ക് വിളിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു. എന്നാൽ നീട്ടിക്കൊണ്ട് പോയി രാഷ്ട്രീയ നേട്ടത്തിനാണ് കേരള സർക്കാർ ശ്രമിക്കുന്നതെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ബിജെപി എന്നത് ഭാരതീയ നുണ പാർട്ടിയാണെന്ന് മുഖ്യാതിഥിയായിരുന്ന കർണാടക റവന്യൂ മന്ത്രി കൃഷ്ണ ഭൈര ഗൗഡ പറഞ്ഞു. കർണാടകയിൽ വഖഫുമായി ബന്ധപ്പെട്ട ബിജെപിയുടെ എല്ലാ നുണകൾക്കും മറുപടി പറഞ്ഞു. നിയമസഭയിൽ എല്ലാ നുണകളും പൊളിച്ചു. ബിജെപി നുണയും കള്ളവും മാത്രമാണ് പറയുന്നതെന്നും അദ്ദേഹം മലയാളത്തിൽ പറഞ്ഞു.
ജനങ്ങളെ വിഭജിക്കാൻ മാത്രമാണ് ബിജെപി ശ്രമിക്കുന്നത്. പാവങ്ങളെ കൊള്ളയടിച്ച് സമ്പന്നന് നൽകുന്നു. അത് മറച്ചുവയ്ക്കുന്നതിനും യാഥാർഥ പ്രശ്നത്തിൽ നിന്ന് മാറുന്നതിനും അവർ ഇത്തരം നിയമങ്ങളുമായി രംഗത്തെത്തുകയാണ്. ഐക്യത്തിലൂടെയേ ഇന്ത്യ വികസിക്കൂ. എന്നാൽ ബിജെപി വിഭജിക്കുന്നു. അത് രാജ്യത്തെ ദാരിദ്ര്യത്തിലാക്കും. ബിജെപി എത്ര വിഭജിക്കാൻ ശ്രമിച്ചാലും നമ്മൾ ഒരുമിച്ചു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ബിൽ അറബിക്കടലിലായെന്ന് അധ്യക്ഷത വഹിച്ച പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതു തന്നെയായിരിക്കും വഖഫ് നിയമ ഭേദഗതിക്കും സംഭവിക്കുക. താങ്ക്സ് മോദി എന്ന് പറഞ്ഞ് കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ മുനമ്പത്ത് കൊണ്ടുവന്നു. മുനമ്പം കേസും വഖഫും തമ്മിൽ ബന്ധം ഇല്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
ഓണത്തിന് ഇടയ്ക്ക് പുട്ടുകച്ചവടം നടത്തുകയാണ് കേരള സർക്കാർ. എന്ത് ലാഭം കിട്ടും എന്നാണ് നോക്കുന്നത്. രണ്ട് പ്രബല വിഭാഗത്തെ തമ്മിലടിപ്പിക്കണം എന്ന് മാത്രമേ എൽഡിഫിനുള്ളു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് എത്ര വോട്ടു കിട്ടും എന്ന് കാത്തിരുന്നു കാണാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തെലങ്കാന വനിത ശിശു ക്ഷേമ മന്ത്രി ദൻസാരി അനസൂയ സീതാക്ക, മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രഫ.കെ.എം.ഖാദർ മൊയ്തീൻ എന്നിവരെക്കൂടാതെ സംസ്ഥാന ലീഗിന്റെ നേതാക്കളും മഹാറാലിയിൽ പങ്കെടുത്തു.