ADVERTISEMENT

ന്യൂ‍ഡൽഹി ∙ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രതിയാക്കിയുള്ള നാഷനൽ ഹെറൾഡ് കേസിലെ ഇ.ഡി കുറ്റപത്രം രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ഗൂഢപദ്ധതികളുടെ ഭാഗമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കള്ളക്കേസ് കോടതി വരാന്തയിൽ പോലും നിൽക്കില്ലെന്നും ഈ മാസം 30ന് സമർപ്പിച്ചില്ലെങ്കിൽ കേസ് തള്ളി പോകുമെന്നതിനാൽ തട്ടിക്കൂട്ടിയ കുറ്റപത്രമാണ് ഇ.ഡിയുടേതെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. 

അതേസമയം ഇ.ഡി നടപടിക്കെതിരെ കോൺഗ്രസ് പിസിസികളുടെ നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ പിസിസി അധ്യക്ഷൻ ദേവേന്ദ്ര യാദവ്, ഷമ മുഹമദ് തുടങ്ങിയ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എഐസിസി ഓഫിസ് സ്ഥിതി ചെയ്യുന്ന അക്ബർ റോ‍ഡിൽ വൻ സുരക്ഷയാണ് ഡൽഹി പൊലീസ് ഒരുക്കിയിരിക്കുന്നത്. എഐസിസി ഓഫിസിലേക്കുള്ള റോഡിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം തടസപ്പെടുത്തിയിട്ടുണ്ട്. നൂറ് കണക്കിനു പ്രവർത്തകരാണ് എഐസിസി ഓഫിസിനുള്ളിൽ പ്രതിഷേധവുമായി തുടരുന്നത്. രാജ്യവ്യാപകമായി ഇ.ഡി ഓഫിസുകൾക്കും കേന്ദ്ര സർക്കാർ ഓഫിസുകൾക്കും മുൻപിലാണ് കോൺഗ്രസിന്റെ പ്രതിഷേധം.

കേസ് ഏപ്രിൽ 25ന് കോടതി പരിഗണിക്കും. സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുൽ ഗാന്ധി രണ്ടാം പ്രതിയുമായാണ് ഇ.ഡി കുറ്റപത്രം. ഇതാദ്യമായാണ് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കുറ്റപത്രം സമർപ്പിക്കുന്നത്. നാഷനൽ ഹെറൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎൽ, യങ് ഇന്ത്യൻ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേടുകളും ഫണ്ട് ദുരുപയോഗവും നടന്നതായാണ് കേസ്.

നാഷനൽ ഹെറൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെ എഐസിസി ആസ്ഥാനത്ത് പ്രതിഷേധിക്കുന്ന കോൺഗ്രസ് പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നു. (ചിത്രം : രാഹുൽ ആർ. പട്ടം മനോരമ)
നാഷനൽ ഹെറൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെ എഐസിസി ആസ്ഥാനത്ത് പ്രതിഷേധിക്കുന്ന കോൺഗ്രസ് പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നു. (ചിത്രം : രാഹുൽ ആർ. പട്ടം മനോരമ)

2023 നവംബറിൽ, ഡൽഹി മുംബൈ, ലക്നൗ എന്നിവിടങ്ങളിലെ 661 കോടി രൂപ വിലമതിക്കുന്ന സ്ഥാവര വസ്തുക്കളും 90.2 കോടി രൂപ വിലമതിക്കുന്ന എജെഎൽ ഓഹരികളും ഇ.ഡി താൽക്കാലികമായി കണ്ടുകെട്ടിയിരുന്നു. മുംബൈയിലെ ഹെറൾഡ് ഹൗസിലെ മൂന്ന് നിലകളിൽ നിലവിൽ സ്ഥിതി ചെയ്യുന്ന ജിൻഡൽ സൗത്ത് വെസ്റ്റ് പ്രോജക്ട്സിന് പ്രത്യേക നോട്ടിസ് നൽകിയിട്ടുണ്ട്.

2014ൽ ഡൽഹി കോടതിയിൽ സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജിയിൽ നിന്നാണ് 2021ൽ കേസിൽ ഇ.ഡി അന്വേഷണം ആരംഭിച്ചത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവർ ചേർന്ന് യങ് ഇന്ത്യൻ വഴി 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ വഞ്ചനാപരമായി ഏറ്റെടുത്തതായാണ് പരാതിയിലെ ആരോപണം.

English Summary:

National Herald Case: The ED has filed a chargesheet against Sonia and Rahul Gandhi in the National Herald case, alleging financial irregularities. Congress calls it a political conspiracy and has announced nationwide protests.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com