തോൽവി ഉറപ്പുള്ള സീറ്റുകൾ തലയിൽ കെട്ടിവയ്ക്കരുതെന്ന് കോൺഗ്രസ്; ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് വിഐപി: ആർജെഡിക്കു തലവേദന

Mail This Article
പട്ന ∙ തോൽവി ഉറപ്പുള്ള സീറ്റുകൾ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കരുതെന്ന കോൺഗ്രസിന്റെ മുന്നറിയിപ്പുമായി ഇന്ത്യാ സഖ്യ സീറ്റു വിഭജന ചർച്ചകൾക്കു തുടക്കം. ഉപമുഖ്യമന്ത്രി സ്ഥാനം അവകാശപ്പെട്ടു വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നി രംഗത്തെത്തിയതോടെ സീറ്റുവിഭജനം ആർജെഡിക്കു തലവേദനയായി.
ആർജെഡി കാര്യാലയത്തിൽ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ അധ്യക്ഷതയിൽ ചേർന്ന മുന്നണി നേതൃയോഗത്തിലാണ് ഘടകകക്ഷികളുടെ കടുത്ത വിലപേശൽ. തേജസ്വി യാദവിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിത്വത്തിനു വെല്ലുവിളി ഇല്ലെങ്കിലും മുന്നണി സീറ്റുവിഭജനം സുഗമമാകില്ലെന്ന സൂചനയാണ് മൂന്നു മണിക്കൂർ നീണ്ട ആദ്യയോഗത്തിൽ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ പ്രകടനത്തിനു കാരണം തോൽവി ഉറപ്പുള്ള സീറ്റുകൾ ഏറ്റെടുക്കേണ്ടി വന്നതാണെന്നു യോഗത്തിൽ പാർട്ടി നേതാക്കൾ ന്യായീകരിച്ചു. ഇന്ത്യാസഖ്യത്തിലേക്ക് വിഐപി കക്ഷി എത്തിയതും ആർഎൽജെഡി എത്താൻ സാധ്യതയുള്ളതും കണക്കിലെടുത്തു സീറ്റുകളുടെ എണ്ണത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കോൺഗ്രസ് തയാറാകണമെന്ന ആവശ്യമാണു ആർജെഡി ഉന്നയിച്ചത്. സീറ്റുകളുടെ എണ്ണത്തിൽ വിട്ടുവീഴ്ച ചെയ്യാമെങ്കിലും വിജയസാധ്യതയുള്ള സീറ്റുകൾ നൽകണമെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്.
സീറ്റു വിഭജനത്തിൽ ഉൾപ്പെടെ കോൺഗ്രസിനേക്കാൾ പ്രാധാന്യം ലഭിക്കണമെന്ന വിഐപി നേതാവ് മുകേഷ് സാഹ്നിയുടെ അവകാശവാദം മുന്നണിയിൽ കീറാമുട്ടിയാകുകയാണ്. തേജസ്വി യാദവ് മുഖ്യമന്ത്രിയും താൻ ഉപമുഖ്യമന്ത്രിയുമെന്ന മുകേഷ് സാഹ്നിയുടെ അവകാശവാദം കോൺഗ്രസ് നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ച വച്ചതു പരിഗണിച്ചു കൂടുതൽ സീറ്റുകൾ വേണമെന്ന് ഇടതുകക്ഷികളും ആവശ്യപ്പെട്ടിട്ടുണ്ട്.
ബിഹാറിലെ തൊഴിലില്ലായ്മയും പലായനവും ദാരിദ്ര്യവും ഇന്ത്യാമുന്നണി തിരഞ്ഞെടുപ്പു വിഷയമാക്കുമെന്നു യോഗത്തിനു ശേഷം ആർജെഡി നേതാവ് തേജസ്വി യാദവ് അറിയിച്ചു. സർക്കാർ കണക്ക് പ്രകാരം തൊഴിൽ തേടി സംസ്ഥാനം വിട്ടവർ രണ്ടു കോടിയാണെങ്കിലും നാലു കോടിയിലേറെ പേർ പലായനം ചെയ്തിട്ടുണ്ടെന്നു തേജസ്വി യാദവ് പറഞ്ഞു. നിതീഷ് കുമാറിന്റെ രണ്ടു പതിറ്റാണ്ടു നീണ്ട ഭരണത്തിനെതിരെ ശക്തമായ ജനവികാരം ബിഹാറിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.