ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ബിജെപി അധ്യക്ഷ തിരഞ്ഞെടുപ്പിലും നിർണായക നീക്കം നടത്തി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തർക്കം പരിഹരിച്ച് തിരഞ്ഞെടുപ്പിനു സമവാക്യവും സമവായവും കണ്ടെത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബുധനാഴ്ച ഡൽഹിയിൽ‌ ബിജെപി ഉന്നതതല യോഗം ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി,  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപിയുടെ ദേശീയ പ്രസിഡന്റുമായ ജെ.പി.നഡ്ഡ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരാണ് യോഗം ചർന്നത്. ഏപ്രിൽ 20 കഴിയുന്നതോടെ അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ നടപടികള്‍ ആരംഭിച്ച് മേയ് ആദ്യ വാരത്തോടെ അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നാണ് സൂചന.  തർക്കം പരിഹരിക്കാൻ സമവായം രൂപീകരിച്ച് തിരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളിൽ ചുമതലക്കാരെ യോഗം നിയമിച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് ഏതാനും പേരുകളും ചർച്ചയിൽ വന്നു.

ഉത്തർ പ്രദേശ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മോദി–ഷാ നോമിനിയെ പിന്തള്ളി യോഗി ആദിത്യനാഥ് സ്വന്തം സ്ഥാനാർഥിയെ മത്സരത്തിന് ഇറക്കിയതാണ് അപ്രതീക്ഷിത നീക്കം. ഇതോടെയാണ് അതുവരെ സുഗമമായി മുന്നോട്ടു നീങ്ങിയ മോദി–ഷാ നീക്കത്തിന്റെ വേഗത കുറഞ്ഞത്. സ്ഥാനാർഥി നിർണയത്തിൽ അടക്കം ലോക്സഭാ തിരഞ്ഞെടുപ്പിലും യോഗി പിടിമുറുക്കിയിരുന്നു. വോട്ടെണ്ണലിൽ ആദ്യ റൗണ്ടിൽ വാരാണസിയിൽ മോദി പിന്നിലാകുകയും ചെയ്തു. ഉത്തർപ്രദേശിലെ പാർട്ടിയിലും യോഗി വീണ്ടും പിടിമുറുക്കുന്നതായാണ് സൂചന. ഉത്തർ പ്രദേശ്, ബംഗാൾ, മധ്യപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടത്. ബിജെപി ഭരണഘടന അനുസരിച്ച് 19 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പൂർത്തിയാകണം.

∙ വനിതയെങ്കിൽ വാനതിയോ ? ലക്ഷ്യം ഈ തിരഞ്ഞെടുപ്പുകൾ

അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ പേരുകളും ബുധാനാഴ്ച യോഗം ചർച്ച ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി സുനിൽ ബൻസൽ, വൈസ് പ്രസിഡന്റും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ രഘുബർ ദാസ് എന്നിവരുടെ പേരുകളാണ് പുതിയതായി ചർച്ചയിൽ വന്നത്. പ്രായപരിധി ചർച്ചയുണ്ടെങ്കിലും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായ ശിവരാജ് സിങ് ചൗഹാന്റെ പേരും ചർച്ചയിലുണ്ട്. കേന്ദ്ര മന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, ഭൂപേന്ദ്ര യാദവ്, രണ്ടാംനിര നേതാക്കളിൽ പ്രമുഖനായ അനുരാഗ് താക്കൂർ എന്നിവരുടെ പേരുകൾ ഏതാനും നാളുകളായി ചർച്ചയിലുണ്ട്. എന്നാൽ ചില അപ്രതീക്ഷിത നീക്കങ്ങൾ മോദി–ഷാ സഖ്യം നടത്തുന്നതായും സൂചനയുണ്ട്.

ഇക്കുറി ദക്ഷിണേന്ത്യയിൽ നിന്ന് അധ്യക്ഷനെ കണ്ടെത്തിയേക്കുമെന്നതാണ് അതിലൊന്ന്. തമിഴ്നാട്ടിലും കേരളത്തിലും ആസന്നമായ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഈ സംസാരം. അങ്ങനെ വന്നാൽ കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി, വാനതി ശ്രീനിവാസൻ, ഡി. പുരന്ദരേശ്വരി എന്നിവരുടെ പേരുകൾ ചർച്ചയിൽ വന്നേക്കും.  മറ്റൊന്ന് ഇത്തവണ അധ്യക്ഷ സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കുമോ എന്നതാണ് ? രേഖാ ഗുപ്തയെ ഡൽഹി മുഖ്യമന്ത്രിയാക്കിയതും വനിതാ ബിൽ അവതരിപ്പിച്ചതും കണക്കിലെടുത്താണ് ഈ ചർച്ച. വാനതി ശ്രീനിവാസനും പുരന്ദരേശ്വരിയും അങ്ങനെ വന്നാൽ പരിഗണിക്കപ്പെട്ടേക്കും. അതേസമയം പ്രായപരിധി  ഇത്തവണ സജീവ ചർച്ചയിലുണ്ട്. പാർട്ടി ഭരണഘടന അനുസരിച്ച് 60 വയസിൽ താഴെയുള്ളവരെ പരിഗണിക്കണമെന്ന് ആർഎസ്എസ് നിർദേശമുണ്ട്. മുതിർന്ന നേതാക്കളായ ശിവരാജ് സിങ് ചൗഹാൻ, മനോഹർ ലാൽ ഖട്ടാർ എന്നിവർ പ്രായപരിധി കർശനമാക്കിയാൽ പുറത്തു പോയേക്കും.

‘പുതിയ ദേശീയ അധ്യക്ഷന് ഒത്തിരി കാര്യങ്ങൾ ഓടി നടന്ന് ചെയ്യേണ്ടതുണ്ട്, അത്തരത്തിലൊരാളെയാണ് ഞങ്ങൾ നോക്കുന്നത്’– ബിജെപി അത്യുന്നത നേതാവ് തന്റെ വിശ്വസ്ത സംഘത്തോട് കഴിഞ്ഞ ദിവസം പറഞ്ഞതാണ് ഇക്കാര്യം. ജെ.പി. നഡ്ഡയുടെ പിൻഗാമി ആരാകുമെന്ന സൂചനകൾ ഇതിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചതും അധ്യക്ഷൻ സംബന്ധിച്ച ചർച്ചയ്ക്കാണെന്നാണ് അറിവ്. ആർഎസ്എസിനെ വിശ്വാസത്തിലെടുക്കാൻ വേണ്ടിയാണ് മോദി ആസ്ഥാനത്ത് സന്ദർശനം നടത്തിയതെന്നാണ് വിലയിരുത്തൽ. അതോടെ മോദിയുടെ പിൻഗാമി സംബന്ധിച്ച അഭ്യൂഹങ്ങളാണ് പരന്നെതെങ്കിലും നഡ്ഡയുടെ പിൻഗാമിയാണ് അവിടെ ചർച്ചയിൽ വന്നതെന്നും പറയപ്പെടുന്നു.

English Summary:

BJP new President: Yogi Adityanath's surprise move in the BJP presidential election throws a wrench into Modi and Shah's plans. Compromises and new names are being discussed to resolve internal disputes within the party before the upcoming elections.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com