ADVERTISEMENT

തിരുവനന്തപുരം ∙ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വൈകാതെ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ മുന്നൊരുക്കങ്ങൾ വേഗത്തിലാക്കി മുന്നണികൾ. ഇടതു സ്വതന്ത്രനായി ജയിച്ച പി.വി. അൻവർ രാജിവച്ചതോടെയാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം തിരഞ്ഞെടുപ്പ് കമ്മിഷൻ പൂർത്തിയാക്കി. തദ്ദേശ–നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായുള്ള കേളികൊട്ടായി വിലയിരുത്തപ്പെടുന്ന ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾ പരമാവധി കരുത്ത് തെളിയിക്കാനാകും ലക്ഷ്യമിടുക. യുഡിഎഫിനും എൽഡിഎഫിനും അഭിമാന പോരാട്ടമാണ് മണ്ഡലത്തിലേത്. ആരു ജയിച്ചാലും കഷ്ടിച്ച് ഒരു വർഷമായിരിക്കും കാലാവധി. 

ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, ആര്യാടൻ ഷൗക്കത്ത് എന്നീ പേരുകളാണു കോൺഗ്രസിലുള്ളത്. ജോയിയും ഷൗക്കത്തും മണ്ഡലത്തിനുള്ളിൽ ഉള്ളവരാണ്. കോൺഗ്രസിലെ സ്ഥാനാർഥി നിർണയത്തിനായി എഐസിസി നിയോഗിച്ച സംഘവും ഏജൻസിയും സർവേ നടത്തി. ഷൗക്കത്തും ജോയിയുമായി ചർച്ച നടത്താൻ‌ മുതിർന്ന നേതാക്കളെ കെപിസിസി ചുമതലപ്പെടുത്തിയിട്ടുണ്ട്. 

സമീപകാലത്ത് അംഗസംഖ്യയിൽ മുന്നേറ്റമുണ്ടെങ്കിലും മലപ്പുറം ജില്ലയിൽ യുഡിഎഫിൽ ലീഗിനു പിന്നിൽ രണ്ടാമത്തെ പാർട്ടിയാണു കോൺഗ്രസ്. ആ നിലയ്ക്കു ലീഗ് അണികൾക്കു കൂടി താൽപര്യമുള്ള സ്ഥാനാർഥിയാകും വരിക. ഡിസിസി പ്രസിഡന്റ് സ്ഥാനത്തു മൂന്നര വർഷമായ ജോയി, മുൻപു മലമ്പുഴയിൽ വി.എസ്.അച്യുതാനന്ദനോടു മത്സരിച്ചിട്ടുണ്ട്. ഷൗക്കത്ത് നിലമ്പൂരിൽ തന്നെ പി.വി.അൻവറിനോടും മത്സരിച്ചു. 

എൽഡിഎഫ്, യുഡിഎഫ് പോരാട്ടത്തിനപ്പുറം അൻവറിന്റെ രാഷ്ട്രീയ ഭാവി കൂടി നിർണയിക്കുന്ന ഉപതിരഞ്ഞെടുപ്പാണു വരുന്നത്. രാജിവച്ച സീറ്റിൽ അൻവറിന്റെ സ്വാധീനം കൂടി ഉപയോഗപ്പെടുത്താൻ നിശ്ചയമായും യുഡിഎഫ് ശ്രമിക്കും. സിപിഎമ്മിന്റെ പിന്തുണയോടെ താൻ രണ്ടായിരത്തോളം വോട്ടിനു ജയിച്ച മണ്ഡലം വൻ ഭൂരിപക്ഷത്തിൽ യുഡിഎഫിനു ലഭിച്ചാൽ അൻവറിനു രാജകീയമായി യുഡിഎഫിലെത്താം. ഇല്ലെങ്കിൽ അപ്രസക്തനാകും. 

കോൺഗ്രസിനെ എതിർക്കുന്നതിനെക്കാൾ വാശിയോടെ അൻവറിനെ നേരിടാനാണു മണ്ഡലത്തിൽ സിപിഎം ശ്രമിക്കുക. എന്നാൽ ഇപ്പോഴും സ്ഥാനാർഥിയെ സംബന്ധിച്ചു ചുരുക്കപ്പട്ടികയിലെത്താൻ അവർക്കു കഴിഞ്ഞിട്ടില്ല. നിലമ്പൂരിൽ മുൻപ് ആര്യാടൻ മുഹമ്മദിനെ നേരിട്ട റിട്ട. അധ്യാപകൻ തോമസ് മാത്യു, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി ഉൾപ്പെടെയുള്ള സ്വതന്ത്രരെ തേടുന്നുണ്ട്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി.ഷബീർ, സിപിഎം ജില്ലാ കമ്മിറ്റിയംഗം വി.എം.ഷൗക്കത്ത്, നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലിം തുടങ്ങിയ പേരുകളുമുണ്ട്. കോൺഗ്രസിലെ അതൃപ്തരെയും നോട്ടമിടുന്നു. എൻഡിഎ മുന്നണിയിൽ ബിജെപി സ്ഥാനാർഥിയായി ചർച്ചകളിലുള്ളത് നവ്യ ഹരിദാസിന്റെ പേരാണ്. വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെ സ്ഥാനാർഥിയായിരുന്നു നവ്യ.

English Summary:

Nilambur by-election: Byelection in Nilambur, is a crucial contest for both the LDF and UDF, acting as a test before the assembly elections. The outcome could significantly influence the political futures of key players like P.V. Anwar and the contesting parties.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com