‘ആക്രമണം അഴിച്ചുവിട്ട് 10000ത്തോളം പേർ; പൊലീസിന്റെ തോക്ക് പിടിച്ചെടുത്തു, അസഭ്യം പറഞ്ഞു’

Mail This Article
കൊൽക്കത്ത∙ വഖഫ് നിയമ ഭേദഗതിക്കെതിരെ മുര്‍ഷിദാബാദിലുണ്ടായ പ്രതിഷേധത്തിൽ പതിനായിരത്തോളം പ്രതിഷേധക്കാരെ നേരിട്ടതായി ബംഗാൾ സർക്കാർ. വഖഫിനെ ചൊല്ലി സംഘർഷങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം നൽകാൻ കൊൽക്കത്ത ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധക്കാർ ആയുധങ്ങൾ കൈവശം വച്ചിരുന്നതായും പൊലീസിനു നേരെ അക്രമം അഴിച്ചുവിട്ടതായും റിപ്പോർട്ടിൽ പറയുന്നു. പ്രതിഷേധക്കാരിൽ നിന്ന് ഉദ്യോഗസ്ഥർക്ക് സംരക്ഷണമൊരുക്കിയെന്നും മൂന്നു പേർ മരിച്ചെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ആഴ്ച മുർഷിദാബാദ് ജില്ലയിലെ ജംഗിപുരിലുണ്ടായ ആക്രമണത്തെ കുറിച്ചുള്ള വിശദാംശങ്ങളാണ് 34 പേജുള്ള റിപ്പോർട്ടിൽ പറയുന്നത്. അയ്യായിരത്തോളം വരുന്ന സംഘം പൊലീസിനു നേരെ ആക്രമണം അഴിച്ചുവിട്ടെന്നും മുതിർന്ന ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുത്തെന്നും പറയുന്നു. മുർഷിദാബാദിലെ പിഡബ്ല്യുഡി ഗ്രൗണ്ടിൽ ഏകദേശം പതിനായിരത്തോളം പേർ വഖഫ് നിയമ ഭേദഗതിക്കെതിരെ സംഘടിച്ചു. തുടർന്ന് ഒരു വിഭാഗം പ്രതിഷേധക്കാർ പിരിഞ്ഞുപോയി. ഏകദേശം 5000 പേർ ഉമർപൂർ ലക്ഷ്യമാക്കി നീങ്ങി ദേശീയ പാത ഉപരോധിച്ചു. അക്രമാസക്തരായ ജനക്കൂട്ടം അസഭ്യം പറയുകയും ഉദ്യോഗസ്ഥർക്ക് നേരെ ഇഷ്ടികകളും കല്ലുകളും എറിയുകയും ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു.