‘ഞാൻ പാർട്ടിയുടെ കുരയ്ക്കുന്ന പട്ടി; സുധാകരൻ സ്വകാര്യമായി ചോദിച്ചാൽ പറയാം, ആ കൂടോത്രത്തിന് ഇത്ര ശക്തിയോ’

Mail This Article
പാലക്കാട് ∙ താൻ പാർട്ടിയുടെ കുരയ്ക്കുന്ന പട്ടി തന്നെയാണെന്ന് മുതിർന്ന സിപിഎം നേതാവ് എ.കെ.ബാലൻ. കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ വിമർശനത്തിനാണ് ബാലന്റെ മറുപടി. ഈ പ്രയോഗം ഒരിക്കൽ സ്റ്റീഫൻ ജ്യോതിർമയി ബസുവിനെതിരെ പറഞ്ഞതാണ്. അപ്പോൾ താൻ കുരയ്ക്കുന്ന പട്ടിയാണെന്നും എന്നാൽ തന്നെപ്പോലെ വാലാട്ടുന്ന പട്ടി അല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അക്കാര്യം താൻ ഓർമിപ്പിക്കുകയാണെന്നും ബാലൻ പറഞ്ഞു.
‘‘കെപിസിസി അധ്യക്ഷന്റെ തല പൊട്ടാൻ വേണ്ടി കൂടോത്രം നടത്തിയ കോൺഗ്രസുകാർ ഇപ്പോഴും ജീവിച്ചിരിപ്പില്ലേ. അതിന് ഇത്ര ശക്തിയുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. അന്നത്തെ രംഗം കണ്ട ആൾക്കാർ ജീവിച്ചിരിപ്പുണ്ട്. അത് വിവാദമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സുധാകരൻ സ്വകാര്യമായി ചോദിച്ചാൽ പറഞ്ഞു തരാം.’’ – ബാലൻ പറഞ്ഞു.
സുധാകരനെ ബ്രണ്ണൻ കോളജിൽ പാന്റ് ഊരി നടത്തിച്ചു എന്ന എ.കെ. ബാലന്റെ പോസ്റ്റിനു നേരെ സുധാകരൻ രംഗത്തെത്തിയിരുന്നു. പാലക്കാട് മുൻസിപ്പാലിറ്റിയെ നശിപ്പിച്ചത് കോൺഗ്രസും ബിജെപിയുമാണ്. പരസ്പരം ആലോചിച്ച് നടത്തുന്ന ഗൂഢാലോചനയാണിത്. ബിജെപിയുടെ പന്ത്രണ്ടായിരം വോട്ട് വാങ്ങിയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആയത്. വർഗീയ ധ്രുവീകരണം ഉണ്ടാക്കി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള ഗൂഢാലോചനയുണ്ടെന്നും ബാലൻ പറഞ്ഞു.