50 കോടിയുടെ വളർത്തുനായയെ വാങ്ങിയെന്ന് അവകാശവാദം; സിനിമാ ഷൂട്ടിങ്ങിന് ലക്ഷങ്ങൾ, ഇ.ഡി റെയ്ഡിൽ ‘കുടുങ്ങി’

Mail This Article
ബെംഗളൂരു∙ 50 കോടി രൂപയുടെ വളർത്തുനായയെ വാങ്ങിയെന്ന് അവകാശപ്പെട്ട ഡോഗ് ബ്രീഡർ എസ്.സതീഷിന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്. ജെപി നഗറിലെ വീട്ടിലെ റെയ്ഡിൽ നായയുടെ വില സംബന്ധിച്ച പ്രചാരണം വ്യാജമാണെന്ന് ഇ.ഡി കണ്ടെത്തി. നായയെ ഹാജരാക്കാനും കഴിഞ്ഞില്ല. നായയെ പരിപാലനത്തിനായി സുഹൃത്തിനെ ഏൽപ്പിച്ചെന്ന് സതീഷ് മൊഴി നൽകി. നായയെ വാങ്ങിയതുമായി ബന്ധപ്പെട്ട പണംകൈമാറ്റ രേഖകളും ഹാജരാക്കാനായില്ല.
കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായാണ് വ്യാജ പ്രചാരണം നടത്തിയതെന്ന് ഇ.ഡി സംശയിക്കുന്നു. 50 കോടിരൂപ ചെലവിട്ട് കാഡബോംസ് ഒകാമി എന്ന കോക്കേഷ്യൻ ഷെപ്പേഡ് ഇനത്തിൽപെട്ട വൂൾഫ് നായയെ വാങ്ങിയെന്ന് അവകാശപ്പെട്ട് ഇന്ത്യൻ ഡോഗ് ബ്രീഡർ അസോസിയേഷൻ പ്രസിഡന്റ് കൂടിയായ സതീഷ് ഫെബ്രുവരിയിലാണ് മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. സിനിമാ ഷൂട്ടിങ്ങിന് ഉൾപ്പെടെ ഒകാമിയെ വിട്ടുനൽകുന്നതിന് അരമണിക്കൂറിന് 2.45 ലക്ഷം രൂപയും 5 മണിക്കൂറിന് 10 ലക്ഷം രൂപയുമാണ് ഈടാക്കിയിരുന്നത്.