‘നിറത്തിന്റെ പേരിലും പീഡനം, ജിസ്മോളുടെ ഫോൺ ജിമ്മി വാങ്ങിവച്ചു; പല തവണ വീട്ടിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു’

Mail This Article
കോട്ടയം ∙ ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ജീവനൊടുക്കിയ ജിസ്മോൾ നിറത്തിന്റെയും പണത്തിന്റെയും പേരിൽ ഭർത്താവിന്റെ വീട്ടിൽ മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരൻ ജിറ്റു തോമസ്. പീഡനങ്ങളുടെ വിവരങ്ങൾ ജിസ്‌മോളുടെ അച്ഛനും സഹോദരനും ഏറ്റുമാനൂർ പൊലീസിൽ മൊഴി നൽകി. മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് മുതൽ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞു.
ജിസ്മോളുടെ ഫോൺ ഭർത്താവ് ജിമ്മി വാങ്ങിവച്ചിരുന്നതായി സംശയിക്കുന്നുണ്ട്. പലതവണ ജിസ്‌മോളെ ഭർതൃവീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു വരാൻ ശ്രമിച്ചിരുന്നുവെന്നും സഹോദരൻ പറഞ്ഞു. ജിസ്മോളുടെയും മക്കളുടെയും മൃതദേഹം നിലവിൽ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ്. സംസ്കാരം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.
ജിമ്മിയുടെ ഇടവക പള്ളിയിൽ സംസ്കാരം നടത്തേണ്ടെന്ന നിലപാടിലാണ് ജിസ്മോളുടെ കുടുംബം. എന്നാൽ ക്നാനായ സഭ നിയമ പ്രകാരം ഭർത്താവിന്‍റെ ഇടവകയിൽ തന്നെ സംസ്കാരം നടത്തണം. ഇതു സംബന്ധിച്ച് സഭാ തലത്തിലും ചർച്ചകൾ തുടരുകയാണ്. വീട്ടിൽവച്ച് കൈ ഞെരമ്പ് മുറിച്ച് കുട്ടികൾക്ക് വിഷം നൽകിയ ശേഷം ജിസ്മോൾ പുഴയിൽ ചാടുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.