ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍പ്രീത് സിങ് യുഎസിൽ അറസ്റ്റിൽ; ഇന്ത്യയ്ക്ക് കൈമാറണമെന്ന് ആവശ്യം

Mail This Article
വാഷിങ്ടൻ ∙ ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍പ്രീത് സിങ് യുഎസിൽ അറസ്റ്റിൽ. മെക്‌സിക്കോ വഴി അനധികൃതമായി അമേരിക്കയിലെത്തിയ ഹർപ്രീതിനെ എഫ്ബിഐ പിടികൂടുകയായിരുന്നു. കലിഫോര്‍ണിയയില്‍ താമസിക്കുന്നതിനിടയിലാണ് ഹാപ്പി പാസിയ എന്ന് അറിയപ്പെടുന്ന ഹർപ്രീത് സിങ് പിടിയിലായത്. ഹർപ്രീതിന്റെ അറസ്റ്റ് എഫ്ബിഐ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചു. പഞ്ചാബില്‍ നടന്ന ഒട്ടേറെ ഭീകരാക്രമണ കേസുകളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തേടുന്ന പ്രതിയാണ് ഇയാൾ.
പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയുള്ള ഖലിസ്ഥാന്റെ ബബ്ബർ ഖൽസ ഇന്റർനാഷനൽ (ബികെഐ), പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരൻ ഹർവിന്ദർ സിങ് സന്ധു (റിൻഡ) എന്നിവയുമായി ഹർപ്രീത് സിങ് അടുത്ത ബന്ധം പുലർത്തുന്നതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. ഐഎസ്ഐയുടെ പിന്തുണയോടെ നടക്കുന്ന ഭീകരവാദം തടയുന്നതിലെ പ്രധാന നാഴികക്കല്ലാണ് ഹർപ്രീതിന്റെ അറസ്റ്റെന്നും അദ്ദേഹം പറഞ്ഞു.
ഹര്‍പ്രീത് സിങ്ങിനെ അറസ്റ്റ് ചെയ്ത് കൈമാറണമെന്ന് ഇന്ത്യ രേഖാമൂലം അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. ഹർപ്രീതിനെ ഇന്ത്യയിലേക്കെത്തിച്ച് തുടർനടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ആഗോള സുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെ പിടികൂടുന്നതിൽ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതാണ് ഹർപ്രീതിന്റെ അറസ്റ്റ് എന്ന് എഫ്ബിഐ പറഞ്ഞു.