ADVERTISEMENT

ന്യൂഡൽഹി∙ ബംഗ്ലദേശിലെ ഹിന്ദു നേതാവിന്റെ കൊലപാതകത്തിൽ ശക്തമായ പ്രതികരണമറിയിച്ച് ഇന്ത്യ. വടക്കൻ ബംഗ്ലദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങളുടെ പ്രമുഖ നേതാവായിരുന്ന ഭാബേഷ് ചന്ദ്ര റോയിയെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സംഭവം അപലപനീയമാണെന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലദേശിന്റെ ഇടക്കാല സർക്കാർ പരാജയമാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

‘ബംഗ്ലദേശിലെ ഹിന്ദു ന്യൂനപക്ഷ നേതാവ് ഭാബേഷ് ചന്ദ്ര റോയിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ശ്രദ്ധയിൽപ്പെട്ടു. ഹിന്ദു ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി കൊലപ്പെടുത്തുന്ന രീതി തന്നെയാണ് ഈ കൊലപാതകത്തിലും പിന്തുടർന്നിട്ടുണ്ട്. നേരത്തെ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്തവർ ഇപ്പോഴും ശിക്ഷിക്കപ്പെടാതെ വിഹരിക്കുകയാണ്. കൊലപാതകത്തെ അപലപിക്കുന്നു. കാരണങ്ങൾ നിരത്താതെയും വിവേചനം കാട്ടാതെയും ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പാലിക്കണമെന്ന് വീണ്ടും ബംഗ്ലദേശിലെ ഇടക്കാല സർക്കാരിനോട് ആവശ്യപ്പെടുകയാണ്’– വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ബംഗ്ലദേശിലെ ദിനാജ്പുർ ജില്ലയിലെ ബസുദേബ്പുർ ഗ്രാമത്തിലെ വീട്ടിൽനിന്നാണ് 58കാരനായ റോയിയെ തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച വൈകിട്ട് 4.30 ഓടെ റോയിക്ക് ഒരു ഫോൺ വന്നിരുന്നെന്നും ഈ ഫോൺ ചെയ്തവരാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് റോയിയുടെ കുടുംബം ആരോപിക്കുന്നതെന്ന് ബംഗ്ലദേശ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫോണ്‌ വന്ന് അരമണിക്കൂറിനുള്ളിൽ നാലുപേർ രണ്ട് ബൈക്കുകളിലായി റോയിയുടെ വീട്ടിെലത്തുകും അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. തുടർന്ന് റോയിയെ നരബരി ഗ്രാമത്തിലേക്ക് കൊണ്ടുപോയി ഉപദ്രവിച്ചു. തിരികെ വീട്ടിലെത്തുമ്പോൾ റോയി അബോധാവസ്ഥയിലായിരുന്നെന്നും ആശുപത്രിയിലെത്തിക്കുമ്പോഴേക്കും അദ്ദേഹം മരിച്ചെന്നും കുടുംബം പറഞ്ഞതായി ദ് ‍ഡെയ്‌ലി ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു.

English Summary:

India Condemns Murder of Hindu Leader in Bangladesh: Bangladesh Hindu leader Babesh Chandra Roy's murder sparked strong condemnation from India. The Ministry of External Affairs expressed serious concern over the targeted killing and urged the Bangladesh government to protect its minority communities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com