ജിസ്മോൾക്കും മക്കൾക്കും വിടചൊല്ലി നാട്: മൂവർക്കും ഒരേ കല്ലറ; മരണച്ചടങ്ങിലും വീട്ടുകാർ തമ്മിൽ സംഘർഷം

Mail This Article
കോട്ടയം ∙ ഏറ്റുമാനൂരിൽ ജീവനൊടുക്കിയ അഭിഭാഷക ജിസ്മോൾ, മക്കളായ നേഹ, നോറ എന്നിവർക്ക് യാത്രാമൊഴിയേകി നാട്. ജിസ്മോളുടെ നാടായ പാലാ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലിൽ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്. ഒരേ കല്ലറയിലാണ് അമ്മയ്ക്കും മക്കൾക്കും അന്ത്യവിശ്രമമൊരുക്കിയത്. മൂന്നുമണിയോടെ മൃതദേഹങ്ങൾ ജിസ്മോളുടെ പാലായിലെ വീട്ടിലെത്തിച്ച് സംസ്കാരശുശ്രൂഷകൾക്കു ശേഷം പള്ളിയിലെത്തിച്ചു. വൻജനാവലിയാണ് സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയത്.
പാലായിൽ എത്തിക്കുന്നതിനു മുൻപ് മൃതദേഹങ്ങൾ രാവിലെ 9.20 മുതൽ പത്തരവരെ ജിസ്മോളുടെ ഭർത്താവ് ജിമ്മിയുടെ ഇടവകയായ നീറിക്കാട് ലൂർദ് മാതാ പള്ളി ഹാളിൽ പൊതുദർശനത്തിന് വച്ചിരുന്നു. അതേസമയം, ജിമ്മിയുടെ വീട്ടിൽ മൃതദേഹങ്ങൾ കൊണ്ടുപോയില്ല. ഭർത്താവിന്റെ വീട്ടിൽ നേരിട്ട മാനസിക പീഡനത്തെത്തുടർന്നാണ് ജിസ്മോൾ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഇതേത്തുടർന്ന് ജിമ്മിയുടെ നാട്ടിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവരില്ലെന്നും അവിടുത്തെ പള്ളിയിൽ സംസ്കാരം നടത്തില്ലെന്നും ജിസ്മോളുടെ കുടുംബം നിലപാടെടുത്തിരുന്നു. സഭാതലത്തിൽ രണ്ടുദിവസം നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് നീറിക്കാട് ഒന്നര മണിക്കൂർ മൃതദേഹങ്ങൾ പൊതുദർശനത്തിനു വയ്ക്കാൻ തീരുമാനമായത്. ക്നാനായ സഭ നിയമ പ്രകാരം ഭർത്താവിന്‍റെ ഇടവകയിൽ സംസ്കാരം നടത്തണം.
രാവിലെ 9 മണിക്ക് നീറിക്കാട് പൊതുദർശനം ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ മൃതദേഹങ്ങൾ 9.20 ഓടെയാണ് എത്തിച്ചത്. പത്തരയോടെ പൊതുദർശനം അവസാനിപ്പിച്ച് മൃതദേഹങ്ങൾ പാലായിലേക്ക് കൊണ്ടുപോകാനൊരുങ്ങിയതിനു പിന്നാലെ ജിസ്മോളുടെ ബന്ധുക്കളും ഭർത്താവിന്റെ ബന്ധുക്കളും തമ്മിൽ നേരിയ തോതിൽ സംഘർഷമുണ്ടായി. തുടർന്ന് ജനപ്രതിനിധികൾ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ജിസ്മോളുടെ മൂത്തമകളായ നേഹ പഠിച്ചിരുന്ന അങ്കണവാടിയിലെ സഹപാഠികൾ നേഹയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് പൂക്കൾ സമർപ്പിക്കാനെത്തിയത് വേദനിപ്പിക്കുന്ന കാഴ്ചയായി.

നിറത്തിന്റെ പേരിലും പണത്തിന്റെ പേരിലും ഭർത്താവിന്റെ വീട്ടിൽ ജിസ്മോൾ മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരൻ ജിറ്റു തോമസ് പറഞ്ഞു. പീഡനങ്ങളുടെ വിവരങ്ങൾ ജിസ്‌മോളുടെ അച്ഛനും സഹോദരനും ഏറ്റുമാനൂർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. മരിക്കുന്നതിന് രണ്ടുദിവസം മുൻപ് മുതൽ ജിസ്മോളെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞു. ജിസ്മോളുടെ ഫോൺ ഭർത്താവ് ജിമ്മി വാങ്ങിവച്ചിരുന്നതായി സംശയിക്കുന്നുണ്ട്. പലതവണ ജിസ്‌മോളെ ഭർതൃവീട്ടിൽ നിന്ന് കൂട്ടികൊണ്ട് വരാൻ ശ്രമിച്ചിരുന്നുവെന്നും സഹോദരൻ പറഞ്ഞു. വീട്ടിൽ വച്ച് കൈ ഞെരമ്പ് മുറിച്ച് കുട്ടികൾക്ക് വിഷം നൽകിയ ശേഷം ജിസ്മോൾ പുഴയിൽ ചാടുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുത്തോലി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു ജിസ്മോൾ.