ആശമാരുടെ വിരമിക്കല്‍ പ്രായം 62 ആക്കിയത് മരവിപ്പിച്ച് സര്‍ക്കാര്‍; ഓണറേറിയം വർധിപ്പിച്ചില്ല, പ്രശ്നം പഠിക്കാൻ കമ്മിറ്റിയുമില്ല

Mail This Article
തിരുവനന്തപുരം ∙ ആശമാരുടെ വിരമിക്കല്‍ പ്രായം 62 ആക്കിയത് മരവിപ്പിച്ച് സര്‍ക്കാര്‍. വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിച്ച ശേഷം പ്രായം നിശ്ചയിക്കണമെന്നായിരുന്നു സമരം ചെയ്യുന്ന ആശമാരുടെ ആവശ്യം. വിരമിക്കല്‍ പ്രായം 62 ആക്കിയ ഉത്തരവ് പിന്‍വലിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരത്തേ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള ഉത്തരവാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
മാര്‍ച്ച് 19ന് ആശാ പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ആശാ പ്രവര്‍ത്തകരുടെ സേവന കാലാവധി അവസാനിപ്പിക്കുന്നതിനു നിഷ്‌കര്‍ഷിച്ചിരിക്കുന്ന ‘62 വയസ് പൂര്‍ത്തിയാകുമ്പോള്‍’ എന്ന നിബന്ധന മരവിപ്പിക്കുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്.
വേതന വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയേറ്റിനു മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകല്‍ സമരം 69 -ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് തീരുമാനം. ഓണറേറിയും വർധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. പ്രശ്നം പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കാനുള്ള തീരുമാനവും നടപ്പായിട്ടില്ല.