ADVERTISEMENT

തിരുവനന്തപുരം ∙ ടണ്‍ കണക്കിനു മണല്‍ അടിഞ്ഞ് പൊഴിമുഖം അടഞ്ഞതിനെ തുടര്‍ന്ന് മത്സ്യബന്ധനം പൂര്‍ണമായി നിലച്ച മുതലപ്പൊഴിയുടെ രക്ഷയ്‌ക്കെത്തുന്നത് മുന്‍ ഡിജിപി ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കെ ഹോളണ്ടില്‍നിന്നു വാങ്ങിയ ഡ്രജര്‍. ഇതുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിന് എതിരെ വിജിലന്‍സ് എടുത്ത അഴിമതിക്കേസ് ഹൈക്കോടതി റദ്ദാക്കിയെങ്കിലും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തുള്ള കട്ടര്‍ സക്‌ഷന്‍ ഡ്രജര്‍ (സിഎസ്ഡി) ചന്ദ്രഗിരിയാണ് മുതലപ്പൊഴിയിലേക്കു കൊണ്ടുപോകുന്നത്. 

മാരിടൈം ബോര്‍ഡിന്റെ ഡ്രജര്‍ പരിശോധിക്കുന്നതിനായി ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ വിദഗ്ധര്‍ അഴീക്കല്‍ തുറമുഖത്ത് എത്തിയിട്ടുണ്ട്. പരിശോധന പുരോഗമിക്കുകയാണെന്നും കടല്‍ മാര്‍ഗം ആണ് ഡ്രജര്‍ മുതലപ്പൊഴിയില്‍ എത്തിക്കുകയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ മാസം 28ന് മുന്‍പ് ഡ്രജര്‍ മുതലപ്പൊഴിയില്‍ എത്തിക്കുമെന്നാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരിക്കുന്നത്. ഡ്രജര്‍ എത്തി നടപടികള്‍ പുരോഗമിക്കുന്നുവെന്ന് ഉറപ്പാക്കാതെ പൊഴി മുറിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് ശക്തമായ സമരമാണ് മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെയാണ് ഹോളണ്ട് കമ്പനിയായ ഐഎച്ച്‌സി മെര്‍വീദില്‍നിന്നു ഡ്രജര്‍ വാങ്ങിയത്. 8 കോടിക്ക് ഡ്രജര്‍ വാങ്ങാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നും 19 കോടി മുടക്കിയാണ് ഡ്രജര്‍ വാങ്ങിയതെന്നുമുള്ള പരാതിയും അന്വേഷണവും സുപ്രീംകോടതിയില്‍ എത്തിനില്‍ക്കുകയാണ്. ഡ്രജര്‍ വാങ്ങിയതില്‍ അഴിമതി ആരോപിച്ച് മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരെ റജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് കേസ് ഹൈക്കോടതി 2021 നംബറില്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിയത്. മൂന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട ഡിപ്പാര്‍ട്‌മെന്റ് പര്‍ച്ചേസ് കമ്മിറ്റിയുടെ (ഡിപിസി) കൂട്ടായ തീരുമാനം അനുസരിച്ചാണു കരാര്‍ നല്‍കിയതെന്നു ജേക്കബ് തോമസിന് എതിരായ കേസ് റദ്ദാക്കിക്കൊണ്ടു ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 

എഫ്‌ഐആറില്‍ ഉന്നയിച്ചിട്ടുള്ള അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും കോടതി വിലയിരുത്തിയിരുന്നു. ഓരോ ഘട്ടത്തിലും അനുമതി വാങ്ങിയതാണ് എന്നു ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് നല്‍കിയ ഹര്‍ജി അനുവദിച്ചു കൊണ്ടാണു ജസ്റ്റിസ് ആര്‍.നാരായണ പിഷാരടി കേസ് റദ്ദാക്കിയത്. ജേക്കബ് തോമസ് 2009 സെപ്റ്റംബര്‍ 16 മുതല്‍ 2014 മാര്‍ച്ച് 17 വരെ തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കെ ചട്ടം ലംഘിച്ച് ഹോളണ്ട് കമ്പനിയില്‍ നിന്നു കട്ടര്‍ സക്ഷന്‍ ഡ്രജര്‍ വാങ്ങിയതില്‍ 14.96 കോടി രൂപയുടെ ക്രമക്കേടു നടന്നുവെന്നായിരുന്നു ആരോപണം. വിജിലന്‍സിന്റെ തിരുവനന്തപുരം സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നാണ് കേസ് അന്വേഷിച്ചത്.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 600 മണിക്കൂര്‍ മാത്രമാണ് ചന്ദ്രഗിരി ഡ്രജര്‍ ആകെ ഉപയോഗിച്ചത്. അഴീക്കലില്‍ ഡ്രജിങ് പുനരാരംഭിക്കുമെന്ന് പിന്നീട് പലവട്ടം പ്രഖ്യാപനമുണ്ടായെങ്കിലും നടന്നില്ല. ചരക്കുകപ്പല്‍ സര്‍വീസ് ഉണ്ടായിരുന്ന നാളുകളില്‍ അഴീക്കലിലെ കപ്പല്‍ചാലിന് ആഴമില്ലാത്തതു വെല്ലുവിളിയായിരുന്നു. വേലിയേറ്റം വരെ പുറംകടലില്‍ കാത്തുകിടന്ന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതുകൂടി ചൂണ്ടിക്കാട്ടിയാണ് കപ്പല്‍ കമ്പനി മൂന്നു വര്‍ഷം മുന്‍പ് തീരം വിട്ടത്. ഡ്രജര്‍ തുരുമ്പിച്ച് നശിച്ചതിനെ തുടര്‍ന്ന് നിര്‍മാതാക്കളായ ഹോളണ്ടിലെ റോയല്‍ ഐഎച്ച്‌സി കമ്പനിയുമായി മാരിടൈം ബോര്‍ഡ് ബന്ധപ്പെടുകയും അടുത്തിടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ഈ ഡ്രജറാണ് മുതലപ്പൊഴിയുടെ രക്ഷയ്ക്കായി കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ എത്തിച്ചിരിക്കുന്ന ഡ്രജര്‍ തോട് വൃത്തിയാക്കാന്‍ പോലും പര്യാപ്തമല്ലെന്നാണ് മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. മണ്‍സൂണ്‍ കാലത്തിന് മുന്‍പ് അഴീക്കലില്‍നിന്ന് ഡ്രജര്‍ എത്തിച്ച് മണല്‍ നീക്കിയില്ലെങ്കില്‍ സീസണില്‍ മത്സ്യബന്ധനം നടത്താന്‍ കഴിയാതെ തീരമാകെ തീരാദുരിതത്തിലാകുമെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

English Summary:

Muthalapozhi Sandbar: Former DGP Jacob Thomas's Controversial Dredger to remove sandbar in Muthalapozhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com