‘പാർലമെന്റ് മന്ദിരം അടച്ചിടാം, നിങ്ങൾ ആജ്ഞാപിക്കുകയാണോ?’ സുപ്രീം കോടതിക്കെതിരെ നിഷികാന്ത് ദുബെ

Mail This Article
ന്യൂഡൽഹി∙ സുപ്രീംകോടതിക്കെതിരെ രൂക്ഷമായ പരാമർശങ്ങളുമായി ബിജെപി നേതാവും ജാർഖണ്ഡിൽ നിന്നുള്ള എംപിയുമായ നിഷികാന്ത് ദുബേ. സുപ്രീംകോടതി പരിധി വിടുകയാണെന്നും പരമോന്നത കോടതി നിയമങ്ങളുണ്ടാക്കാൻ തുടങ്ങുകയാണെങ്കിൽ പാർലമെന്റ് മന്ദിരം അടച്ചിടാമെന്നും ദുബേ പറഞ്ഞു. രാജ്യത്ത് ‘മത സ്പർധ’ പ്രേരിപ്പിക്കുന്നതിന്റെ ഉത്തരവാദി സുപ്രീംകോടതിയാണെന്നും ദുബേ ആരോപിച്ചു.
‘രാഷ്ട്രപതിയാണ് ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത്. പാർലമെന്റാണ് രാജ്യത്തെ നിയമങ്ങളുണ്ടാക്കുന്നത്. നിങ്ങളിപ്പോൾ പാർലമെന്റിനോട് ആജ്ഞാപിക്കുകയാണോ? നിങ്ങളെങ്ങനെയാണ് പുതിയ നിയമങ്ങളുണ്ടാക്കുന്നത്? രാഷ്ട്രപതി മൂന്നുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ഏതു നിയമത്തിലാണ് പറഞ്ഞിട്ടുള്ളത്? നിങ്ങൾ ഈ രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കാനാണോ ആഗ്രഹിക്കുന്നത് ? പാർലമെന്റ് കൂടുമ്പോൾ ഇക്കാര്യത്തിൽ ചർച്ച വേണം’–ദുബേ പറഞ്ഞു.
ബില്ലുകൾ പാസാക്കുന്നതിൽ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചുള്ള സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് വിമർശനം. നേരത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും സുപ്രീംകോടതിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ജഡ്ജിമാർ നിയമനിർമാണം നടത്തുകയും നടപ്പിലാക്കുകയും സൂപ്പർ പാർലമെന്റായി പ്രവർത്തിക്കുകയും ചെയ്യുന്ന ജനാധിപത്യത്തിനായി ഇന്ത്യയ്ക്ക് ഇതുവരെ വിലപേശേണ്ടി വന്നിട്ടില്ലെന്നായിരുന്നു ധൻകറിന്റെ വിമർശനം.