ലഹരിക്കേസിൽ ഷൈനിനെ വിടാതെ പൊലീസ്; ആശമാരുടെ വിരമിക്കൽ പ്രായം മരവിപ്പിച്ച് സർക്കാർ – വായിക്കാം പ്രധാനവാർത്തകൾ

Mail This Article
ലഹരിക്കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതായിരുന്നു ഇന്ന് കേരളം ചർച്ച ചെയ്ത പ്രധാന വാർത്തകളിലൊന്ന്. ലഹരി ഇടപാടുകാരുമായി തനിക്ക് ബന്ധമുണ്ടെന്നതടക്കം ഷൈനിന്റെ കൂടുതൽ വെളിപ്പെടുത്തലുകളും പുറത്തുവന്നിട്ടുണ്ട്. ഏറ്റുമാനൂരിൽ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത ജിസ്മോളുടെയും മക്കളുടെയും സംസ്കാരം, ആശമാരുടെ വിരമിക്കല്‍ പ്രായം 62 ആക്കിയത് മരവിപ്പിച്ച സര്‍ക്കാര്‍ നടപടി തുടങ്ങിയവയും ചർച്ചയായി. വായിക്കാം പ്രധാനവാർത്തകൾ
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോ സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങി. 21–ാം തീയതി വീണ്ടും ഹാജരാകണമെന്ന് പൊലീസ് നിർദേശം നൽകി. അതിനിടെ, കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കേസിന്റെ എഫ്ഐആറിലാണ് ഷൈൻ ടോം ചാക്കോയ്ക്കെതിരെ പുതിയ വെളിപ്പെടുത്തലുള്ളത്. ഷൈനിനു പുറമെ മലപ്പുറം സ്വദേശിയായ അഹമ്മദ് മുർഷാദാണ് കേസിൽ രണ്ടാം പ്രതി.
ഏറ്റുമാനൂരിൽ ജീവനൊടുക്കിയ അഭിഭാഷക ജിസ്മോൾ, മക്കളായ നേഹ, നോറ എന്നിവർക്ക് യാത്രാമൊഴിയേകി നാട്. ജിസ്മോളുടെ നാടായ പാലാ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലിൽ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്. ഒരേ കല്ലറയിലാണ് അമ്മയ്ക്കും മക്കൾക്കും അന്ത്യവിശ്രമമൊരുക്കിയത്. മൂന്നുമണിയോടെ മൃതദേഹങ്ങൾ ജിസ്മോളുടെ പാലായിലെ വീട്ടിലെത്തിച്ച് സംസ്കാരശുശ്രൂഷകൾക്കു ശേഷം പള്ളിയിലെത്തിച്ചു. വൻജനാവലിയാണ് സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയത്.
ആശമാരുടെ വിരമിക്കല്‍ പ്രായം 62 ആക്കിയത് മരവിപ്പിച്ച് സര്‍ക്കാര്‍. വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിച്ച ശേഷം പ്രായം നിശ്ചയിക്കണമെന്നായിരുന്നു സമരം ചെയ്യുന്ന ആശമാരുടെ ആവശ്യം. വിരമിക്കല്‍ പ്രായം 62 ആക്കിയ ഉത്തരവ് പിന്‍വലിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരത്തേ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള ഉത്തരവാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ടെക് സംരംഭകനും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോൺ സംഭാഷണത്തിനിടെയാണ് ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം മസ്ക് പ്രകടിപ്പിച്ചത്. ‘‘പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കാണുന്നു. ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കുന്നതിനായി കാത്തിരിക്കുന്നു’’ – മസ്ക് എക്സിൽ കുറിച്ചു.
യെമനിലെ റാസ് ഇസ എണ്ണ തുറമുഖത്ത് യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ 74 പേർ മരിച്ചതിനു പിന്നാലെ ഇസ്രയേലിനും യുഎസിനും എതിരായ ആക്രമണങ്ങൾ തുടരുമെന്ന് ഹൂതികളുടെ മുന്നറിയിപ്പ്. ഗാസയിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നതുവരെ പലസ്തീൻ ജനതയെ പിന്തുണയ്ക്കുമെന്നും ഹൂതികൾ വ്യക്തമാക്കി. ഒരു മാസത്തിലേറെയായി യെമനിൽ യുഎസ് നടത്തുന്ന ആക്രമണങ്ങൾ കൂടുതൽ ഏറ്റുമുട്ടലുകൾക്ക് മാത്രമേ കാരണമാകൂ എന്നും ഹൂതികൾ പറഞ്ഞു.