കശ്മീരിൽ സൈനികർ കയ്യേറ്റം ചെയ്തെന്ന് ഇഗ്നു പ്രഫസർ, ആയുധം പിടിച്ചെടുക്കാൻ ശ്രമിച്ചെന്ന് സൈന്യം; അന്വേഷണം

Mail This Article
ശ്രീനഗർ ∙ ഇന്ത്യ– പാക്കിസ്ഥാൻ അതിർത്തി ഗ്രാമമായ ജമ്മു കശ്മീരിലെ ലാമിൽ ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാല (ഇഗ്നു) അസിസ്റ്റന്റ് പ്രഫസറെ സൈനികർ കയ്യേറ്റം ചെയ്‌തെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കരസേന. ഇഗ്‌നു പ്രഫസർ ലിയാഖത് അലിയെ പ്രകോപനമില്ലാതെ സൈനികർ മർദിച്ചെന്നാണ് പരാതി. അതേസമയം, പരിശോധനയ്ക്ക് ഇടയിൽ സൈനികരുടെ ആയുധം ലിയാഖത് അലി പിടിച്ചെടുക്കാൻ ശ്രമിച്ചതാണ് സൈനികരെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തിയായ നൗഷേര ബ്ലോക്കിലെ ഗ്രാമമായ ലാമിൽ ഭീകരർ വാഹനത്തിൽ സഞ്ചരിക്കുന്നുവെന്ന വിവരം സൈന്യത്തിന് ലഭിച്ചിരുന്നു. ഇതിനു പിന്നാലെ നടന്ന പരിശോധനയിൽ ലിയാഖത് അലിയുടെ വാഹനം സൈന്യം തടഞ്ഞു. ഇത് ലിയാഖത്ത് അലി ചോദ്യം ചെയ്തതോടെ പരസ്പരം വാക്കേറ്റമായി. തുടർന്നാണ് സൈന്യത്തിന്റെ ആയുധം പിടിച്ചെടുക്കാൻ ശ്രമം നടന്നതെന്നാണ് സൈന്യത്തിന്റെ പ്രാഥമിക റിപ്പോർട്ട്.
അതിനിടെ ലിയാഖത് അലിയുടെ തലയ്ക്ക് പരുക്കേറ്റ് രക്തം ഒലിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് കരസേന ഉത്തരവിട്ടത്. ഏതെങ്കിലും സൈനികൻ അപമര്യാദയായി പെരുമാറിയെന്ന് കണ്ടെത്തിയാൽ നിയമം അനുശാസിക്കുന്ന ശക്തമായ നടപടി സ്വീകരിക്കുമെന്ന് കരസേന വ്യക്തമാക്കി.
ലിയാഖത്ത് അലിക്കൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും വാഹനത്തിലുണ്ടായിരുന്നു. ഇതിൽ രണ്ടുപേർ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിലും രണ്ടുപേർ കരസേനയിലും ജോലി ചെയ്യുന്നവർ ആണ്. സഹോദരിയുടെ വീട്ടിൽ നടക്കുന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാനായിരുന്നു ഇവരുടെ യാത്ര.