ADVERTISEMENT

കൊച്ചി ∙ ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റിലേക്കു നയിച്ച സംഭവങ്ങളുടെ തുടക്കം സജീറിലാണ്. കുറച്ചുകാലമായി പൊലീസിന്റെ ‘റഡാറി’ലുള്ള അയാളെത്തിരഞ്ഞാണ് കഴിഞ്ഞ ബുധനാഴ്ച ഡാൻസാഫ് സംഘം ഷൈൻ താമസിച്ചിരുന്ന ഹോട്ടലിലെത്തിയത്. ലഹരി ഇടപാടുകാരൻ എന്നല്ലാതെ സജീറിനെക്കുറിച്ചുള്ള മറ്റൊരു വിവരവും പൊലീസ് പുറത്തുവിട്ടിട്ടില്ല. കൊച്ചി കേന്ദ്രീകരിച്ച് കുറെക്കാലമായി ലഹരിമരുന്ന് ഇടപാടുകൾ നടത്തുന്ന ആളാണെന്നും മാസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയാണെന്നും പൊലീസ് പറയുന്നുണ്ട്. 

ബെംഗളൂരു, ഗോവ തുടങ്ങിയ നഗരങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സജീർ കൊച്ചിയിലും സ്വാധീനം ഉറപ്പിച്ചിട്ടുണ്ടെന്ന വിവരം ഏതാനും മാസം മുൻപാണ് എക്സൈസിനും പൊലീസിനും ലഭിക്കുന്നത്. ലഹരിക്കേസിൽ പിടിയിലായവരുടെ മൊഴികളിൽനിന്നാണ് ഇങ്ങനെയൊരു വ്യക്തി തങ്ങളുടെ മൂക്കിൻ തുമ്പിനു താഴെയുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. തുടർന്ന് ഇയാളുടെ ഫോൺ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം തുടർന്നു. അങ്ങനെയിരിക്കെയാണ് ഇയാൾ കൊച്ചിയിലെത്തിയിട്ടുണ്ടെന്ന് അറിയുന്നതും എറണാകുളം നോർത്ത് പാലത്തിനടുത്ത് ഇയാളുടെ ലൊക്കേഷൻ കണ്ടെത്തിയതും. ഡാൻസാഫ് സംഘം അവിടെയെത്തിയെങ്കിലും ആളെ പിടികൂടാനായില്ല. 

സജീറിനെത്തിരഞ്ഞാണ് ഡാൻസാഫ് സംഘം ഹോട്ടലിലെത്തിയത്. റജിസ്റ്റർ പരിശോധിച്ചപ്പോഴാണ് ഷൈൻ ടോം ചാക്കോ അവിടെ 314ാം നമ്പർ മുറിയിൽ താമസിക്കുന്നുണ്ടെന്ന് അറിഞ്ഞത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഷൈനിന്റെ പേര് പലപ്പോഴും ഉയർന്നിട്ടുണ്ടെന്നതിനാൽ ഡാൻസാഫ് സംഘത്തിന് സംശയമുദിച്ചു. അങ്ങനെ, സജീർ ഷൈനിന്റെ മുറിയിലുണ്ടോ എന്നറിയാൻ ഡാൻസാഫ് സംഘം രാത്രി 10.15 ഓടെ ഷൈനിന്റെ മുറിയുടെ വാതിലിലെത്തി. 

എന്നാൽ ഒരു മണിക്കൂറോളം വിളിച്ചിട്ടും മുറി തുറക്കാൻ ഷൈൻ വിസമ്മതിച്ചു. പിന്നീടാണ് ഷൈൻ ജനാല വഴി താഴേക്കു ചാടി കടന്നത്. മുറിയിലുണ്ടായിരുന്ന മേക്കപ്മാൻ മലപ്പുറം കൽപകഞ്ചേരി സ്വദേശി അഹമ്മദ് മുർഷിദ് മുറി തുറന്നപ്പോൾ ഡാൻസാഫ് ടീം അകത്തുകടന്ന് പരിശോധന നടത്തി. മുറി പരിശോധിച്ചെന്നും ഒന്നും കിട്ടിയില്ലെന്നും മുർഷിദിനെ ചോദ്യം ചെയ്തെങ്കിലും ലഹരിവസ്തുക്കൾ ഉണ്ടായിരുന്നില്ലെന്നുമാണ് പൊലീസ് വൃത്തങ്ങൾ‍ പിന്നീട് പുറത്തുവിട്ട വാർത്ത. എന്നാൽ മുർഷിദിനെ കസ്റ്റഡിയിലെടുത്തിരുന്നു എന്നാണ് ഇന്നലെ എഫ്ഐആറിൽ വ്യക്തമാക്കിയിരിക്കുന്നത്. ഷൈനും മുർഷിദും ലഹരി ഉപയോഗിച്ചു എന്നും ഡാൻസാഫ് സംഘം വന്നപ്പോൾ തെളിവു നശിപ്പിക്കാനായി ഷൈൻ ജനാല വഴി ചാടി രക്ഷപ്പെട്ടു എന്നുമാണ് എഫ്ഐആർ പറയുന്നത്. 

അതേസമയം, സജീറുമായി ഷൈനിനു ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് ഇപ്പോഴും പരിശോധിക്കുകയാണ്. ഇയാളെ പിടികൂടുകയാണ് ലക്ഷ്യമെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. എക്സൈസ് സംഘവും സജീറിനായുള്ള തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്.

English Summary:

Shine Tom Chacko's arrest in a drug case led police to Sajir: Suspected drug trafficker operating in Kochi, Bengaluru, and Goa. The investigation is ongoing, with police prioritizing the capture of Sajir and further unraveling the extent of the drug network.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com