ലഹരിക്കേസ്: ഷൈൻ നാളെ ഹാജരാകേണ്ട, രണ്ടാംഘട്ട മൊഴിയെടുപ്പ് കൂടിയാലോചനകൾക്ക് ശേഷം

Mail This Article
കൊച്ചി∙ ലഹരിമരുന്ന് കേസിൽ നടൻ ഷൈൻ ടോം ചാക്കോയുടെ രണ്ടാംഘട്ട മൊഴിയെടുപ്പു കൂടിയാലോചനകൾക്കു ശേഷം മാത്രമെന്നു പൊലീസ്. ആദ്യഘട്ട ചോദ്യം ചെയ്യലിൽ നടനിൽനിന്ന് രേഖപ്പെടുത്തിയ മൊഴിയുടെ വിശദ പരിശോധനയ്ക്കും ബാങ്ക് രേഖകളുടെ പരിശോധനയ്ക്കും ഫോണിൽ നിന്നുള്ള വിവരങ്ങളുടെ സമഗ്ര പരിശോധനയ്ക്കും കൂടുതൽ സമയം ആവശ്യമായതിനാലാണു നാളെ (തിങ്കൾ) നടത്താനിരുന്ന രണ്ടാംഘട്ട ചോദ്യം ചെയ്യൽ മാറ്റി വയ്ക്കാൻ തീരുമാനിച്ചത്.
ഷൈനുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുള്ളവരുടെയും ലഹരിസംഘങ്ങളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരുടെയും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും പൊലീസിന് സമയം ആവശ്യമാണ്. അവധിയിലായിരുന്ന സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ തിരികെ ജോലിയിൽ പ്രവേശിച്ചതിനാൽ, കേസിൽ ഇതുവരെ ലഭ്യമായ വിവരങ്ങളും തെളിവുകളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പരിശോധിച്ചു ചർച്ച ചെയ്ത ശേഷമാകും രണ്ടാംഘട്ട മൊഴിയെടുപ്പ്. നേരത്തേ 21 അല്ലെങ്കിൽ 22ന് രണ്ടാംഘട്ട തെളിവെടുപ്പിന് ഹാജരാകണമെന്നാണു ഷൈനിന് പൊലീസ് നൽകിയിരുന്ന നിർദേശം. ഇതിൽ 21 തിരഞ്ഞെടുത്തത് ഷൈൻ തന്നെയായിരുന്നു