‘ഓടിയതിന്റെ കാരണം ഷൈൻ പറഞ്ഞിട്ടുണ്ട്, മറ്റു നടന്മാർ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്നും അന്വേഷിക്കും’

Mail This Article
കൊച്ചി ∙ ലഹരിക്കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ. ഷൈനുമായി ബന്ധപ്പെട്ട ലഹരി ഇടപാടുകളിൽ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകേണ്ടതില്ലെന്ന് ഷൈനിനെ പൊലീസ് അറിയിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന മൂന്ന് എസിപിമാരുമായി കമ്മിഷണർ ഇന്നു ചർച്ച നടത്തുന്നുണ്ട്.
ലഹരി ഉപയോഗിക്കുന്നതിന്റെ വ്യാപ്തി സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് കമ്മിഷണർ പറഞ്ഞു. സ്ഥിരമായി ഉപയോഗിക്കുന്ന ആളാണോ ഷൈൻ എന്ന് ഔദ്യോഗികമായി ഇപ്പോൾ പറയാൻ പറ്റില്ല. എന്തുകൊണ്ടാണ് ഡാൻസാഫ് സംഘത്തെ കണ്ട് ഓടിയത് എന്നതിൽ ഷൈൻ വിശദീകരണം നൽകിയിട്ടുണ്ടെന്നും അതിന്റെ വാസ്തവം സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും കമ്മിഷണർ വ്യക്തമാക്കി. അവിടെനിന്ന് ഓടിയപ്പോൾ പൊലീസ് സഹായം തേടുകയോ പിന്നീട് പൊലീസിന്റെ സഹായം തേടുകയോ ചെയ്യാമായിരുന്നു. അതുണ്ടായില്ല. അക്കാര്യങ്ങൾ അന്വേഷിക്കുമെന്നും കമ്മിഷണർ പറഞ്ഞു.
ഷൈൻ ഹോട്ടലിൽ നിന്ന് ഓടിപ്പോയ സാഹചര്യത്തിന്റെയും പിന്നീട് ചോദ്യം ചെയ്യലിൽ നൽകിയ മൊഴിയുടേയും അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ തീരുമാനിച്ചതെന്ന് കമ്മിഷണർ വ്യക്തമാക്കി. അന്വേഷണം ഇപ്പോഴും പ്രാഥമികഘട്ടത്തിലാണ്. കടുത്ത നടപടികളിലേക്കൊന്നും തങ്ങൾ കടന്നിട്ടില്ലെന്നും കൂടുതൽ വകുപ്പുകൾ ചേർക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശദമായ പരിശോധനയ്ക്ക് േശഷമേ ഉണ്ടാകൂ എന്നും കമ്മിഷണർ വ്യക്തമാക്കി.
ലഹരി ഉപയോഗം കണ്ടെത്താനായി ഷൈനിൽനിന്ന് മുടി, നഖം, മൂത്ര സാംപിളുകൾ ശേഖരിച്ചിരുന്നു. ഇതിന്റെ ഫൊറൻസിക് പരിശോധനാഫലം വരാൻ ആഴ്ചകളോ ചിലപ്പോൾ ഒരു മാസം വരെ സമയമെടുത്തേക്കും. ഈ പരിശോധനാ ഫലത്തിന്റെ കൂടി അടിസ്ഥാനത്തിൽ മാത്രമേ ഷൈനിനെ ഇനി ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ സാധ്യതയുള്ളൂ എന്നാണ് നിലവിലെ സൂചനകൾ. ലഹരി ഉപയോഗം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ കേസ് റദ്ദാക്കാനായി ഷൈൻ കോടതിയെ സമീപിച്ചേക്കും.
ഈ സാഹചര്യത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുക എന്നതാണ് പൊലീസിനു മുന്നിലുള്ള വഴി. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ പേർ നിരീക്ഷണത്തിൽ ഉണ്ടെന്നും കൂടുതൽ കേസുകൾ റജിസ്റ്റർ െചയ്യുമെന്നും കമ്മിഷണർ ഇന്ന് വ്യക്തമാക്കി. മറ്റു നടന്മാർ ലഹരി ഉപയോഗിക്കുന്നതായി ഷൈൻ വ്യക്തമായ വിവരങ്ങൾ നൽകിയിട്ടില്ലെന്നും എന്നാൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ലഹരി ഇടപാടുകാരുമായുള്ള ബന്ധം, പണമിടപാടുകൾ തുടങ്ങിയവയാണ് പൊലീസിന്റെ അന്വേഷണത്തിൽ പ്രധാനമായുള്ളത്. ലഹരി എത്തിക്കുന്നവരിലേക്ക് എത്താനാണ് പൊലീസ് ശ്രമം. ഷൈനിന്റെ ബാങ്ക്, അക്കൗണ്ട് വിവരങ്ങൾ അടക്കം ലഭ്യമായ സാഹചര്യത്തിൽ അവയുടെ വിശദ പരിശോധനയും കൂടുതൽ തെളിവുകളുടെ കണ്ടെത്തലുമാണ് പൊലീസ് ഇപ്പോൾ ചെയ്യുന്നത്. അന്വേഷണവുമായി ഷൈൻ സഹകരിക്കുന്നുണ്ടെന്ന കമ്മിഷണറുടെ പ്രസ്താവനയും പ്രധാനമാണ്.