ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു; സ്പേഡെക്സിന്റെ രണ്ടാം ഡോക്കിങ് വിജയകരം, പ്രധാനവാർത്തകൾ വായിക്കാം

Mail This Article
ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തതായിരുന്നു ഇന്നത്തെ ഏറ്റവും വലിയ വാർത്ത. ഇന്നു രാവിലെ 7.35 ന് ആയിരുന്നു വിശ്വാസികളെ ദുഖത്തിലാഴ്ത്തി മാർപാപ്പ കാലം ചെയ്തത്. മാർപാപ്പയുടെ വിയോഗ വാർത്തയ്ക്കൊപ്പം തന്നെ, ആശാസമരം പുതിയ ഘട്ടത്തിലേക്ക്, സ്പേഡെക്സ് രണ്ടാം ഡോക്കിങ് വിജയകരം, കർണാടക മുൻ ഡിജിപിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ കാർത്തിക്കിന്റെ പ്രതികരണം, സിനിമ മേഖലയിലുള്ളവരെ പരിചയമുണ്ടെന്നും എന്നാൽ ലഹരി ഇടപാടില്ലെന്നും ഹൈബ്രിഡ് കഞ്ചാവ് കേസിലെ ഒന്നാം പ്രതി തസ്‌ലിമ സുൽത്താന. വാർത്തകൾ ഒരിക്കൽ കൂടി വിശദമായി വായിക്കാം.
ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88) കാലംചെയ്തു. പ്രാദേശിക സമയം ഇന്നു രാവിലെ 7.35 ന് ആയിരുന്നു മാർപാപ്പയുടെ വിയോഗമെന്ന് വത്തിക്കാൻ അറിയിച്ചു. ന്യൂമോണിയ ബാധിതനായി ഗുരുതരാവസ്ഥയിൽ 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷം മാർച്ച് 23 നാണ് അദ്ദേഹം തിരിച്ചെത്തിയത്. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തെത്തുടർന്നാണ്, അർജന്റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ 2013 മാർച്ച് 13ന് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.
ആശാസമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനുള്ള നടപടിയിലേക്ക് സമരസമിതി. കാസർകോട് മുതൽ തിരുവനന്തപുരം വരെ രാപകൽ യാത്രകൾ സംഘടിപ്പിക്കാനാണ് തീരുമാനം. മേയ് 5 മുതൽ ജൂൺ 17 വരെയാണ് രാപകൽ യാത്ര നടത്തുന്നത്.
ഐഎസ്ആർഒയുടെ അഭിമാന ദൗത്യമായ സ്പേഡെക്സിന്റെ രണ്ടാം ഡോക്കിങ് വിജയകരമായി പൂർത്തിയായി. രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്തുവച്ചു സംയോജിപ്പിക്കുന്ന പ്രക്രിയയാണ് ഡോക്കിങ്. എസ്ഡിഎക്‌സ് 01, എസ്ഡിഎക്‌സ് 02 എന്നീ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചാണ് ഐഎസ്ആര്‍ഒ ബഹിരാകാശത്ത് വച്ച് ഡോക്കിങ് പരീക്ഷണം നടത്തിയത്. കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങാണ് ഐഎസ്ആർഒയുടെ അഭിമാനനേട്ടം എക്സിലൂടെ അറിയിച്ചത്.
സിനിമ മേഖലയിലുള്ളവരെ പരിചയമുണ്ടെന്നും എന്നാൽ ലഹരി ഇടപാടില്ലെന്നും ഹൈബ്രിഡ് കഞ്ചാവ് കേസിലെ ഒന്നാം പ്രതി തസ്‌ലിമ സുൽത്താന. 2 കോടിയോളം രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് കേസിൽ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു തസ്‌ലീമ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ (68) വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി മകൻ കാർത്തിക്. കൊലപാതകത്തിന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്ന ഓം പ്രകാശിന്റെ ഭാര്യയും തന്റെ അമ്മയുമായ പല്ലവി 12 വർഷമായി സ്ക്രീസോഫീനിയയ്ക്ക് ചികിത്സയിലാണെന്നും കടുത്ത മാനസിക വെല്ലുവിളികളിലൂടെയാണ് കടന്നുപോയിരുന്നതെന്നും കാർത്തിക് പൊലീസിന് മൊഴി നൽകിയതായാണ് റിപ്പോർട്ടുകൾ.