‘എന്ത് പഠിപ്പിക്കണം, ആരെ പ്രവേശിപ്പിക്കണം എന്നൊന്നും സർക്കാർ തീരുമാനിക്കേണ്ട’; ട്രംപിനോട് ഹാർവഡ്

Mail This Article
വാഷിങ്ടൻ∙ ട്രംപ് ഭരണകൂടത്തിനെതിരെ നിയമനടപടി സ്വീകരിച്ച് ഹാർവഡ് സർവകലാശാല. 2.2 ബില്യൻ ഡോളറിലധികം വരുന്ന ഫെഡറൽ ഫണ്ടിങ് തടഞ്ഞതിനെതിരെയാണ് കേസ്. ഫണ്ടിങ് മരവിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമാണെന്നും നടപടി സർക്കാരിന്റെ അധികാരപരിധിക്കു പുറത്തുള്ളതാണെന്നും ഹാർവഡ് സർവകലാശാല അറിയിച്ചു. യുഎസ് മസാച്യുസെറ്റ്സ് ഫെഡറൽ കോടതിയിലാണ് ഹാർവഡ് സർവകലാശാല ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
സ്വകാര്യ സർവകലാശാലകൾ എന്ത് പഠിപ്പിക്കണം, ആരെ പ്രവേശിപ്പിക്കണം, ആരെ നിയമിക്കണം, എന്നൊന്നും ഒരു സർക്കാരിനും തീരുമാനിക്കാൻ സാധിക്കില്ലെന്നാണ് ഹാർവഡ് പ്രസിഡന്റ് ഗാർബർ പറയുന്നത്. ഫെഡറൽ ഫണ്ട് തുടർന്നു ലഭിക്കണമെങ്കിൽ ചില നിർദേങ്ങൾ അംഗീകരിക്കേണ്ടി വരുമെന്നും ട്രംപ് ഭരണകൂടം അറിയിച്ചിരുന്നു. കോളജ് ക്യാംപസുകളിൽ വർധിച്ചു വരുന്ന ജൂതവിരുദ്ധതക്കെതിരെയുള്ള പ്രതികരണമായാണ് ഈ നടപടിയെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിശദീകരണം.
കഴിഞ്ഞ വർഷം യുഎസ് കോളജ് കാമ്പസുകളിൽ നടന്ന ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങൾ ജൂതവിരുദ്ധത നിറഞ്ഞതായിരുന്നുവെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം. അതിനിടെ ഹാർവഡ് സർവകലാശാലയ്ക്കു നൽകുന്ന സഹായത്തിൽ 100 കോടി ഡോളർ കൂടി വെട്ടിക്കുറയ്ക്കാൻ യുഎസ് സർക്കാർ നടപടി തുടങ്ങി. ആരോഗ്യഗവേഷണത്തെയാണ് ഇതു ബാധിക്കുക. ഹാർവഡ് അടക്കമുള്ള സർവകലാശാലകളിലെ പലസ്തീൻ അനുകൂല പ്രകടനങ്ങളുടെ പേരിൽ സർക്കാർ ധനസഹായം മുൻപും തടഞ്ഞുവച്ചിരുന്നു.