ADVERTISEMENT

കോട്ടയം ∙ ആഡംബര ഹോട്ടലിനെ വെല്ലുന്ന അകത്തളങ്ങൾ, ബഹുരാഷ്ട്ര കമ്പനികള്‍ക്കൊപ്പം നിൽക്കുന്ന ഓഫിസ് മുറികളും എക്സിക്യൂട്ടിവ് ചെയറുകളും.  എല്ലാത്തിനും ഒരു നിറം. ചുവപ്പ്. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസ് പുതിയ എകെജി സെന്ററിന്റെ ആദ്യചിത്രങ്ങൾ മനോരമ ഓൺലൈന് ലഭിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന എകെജി സെന്ററിന്റെ അകത്തളങ്ങളിലെ ചിത്രങ്ങൾ സിപിഎം ഇതുവരെ പുറത്തു വിട്ടിട്ടില്ല. 

പഴയ എകെജി സെന്ററിൽ നിന്ന് സൗകര്യങ്ങളിൽ ഏറെ മുകളിലാണ് പുതിയ ഓഫിസ്. കാഴ്ചയിലും സൗകര്യങ്ങളിലും ഈ മാറ്റങ്ങൾ പ്രകടം. ഇരുമ്പു കസേരകളും സാധാരണ മേശകളുമായിരുന്ന പഴയ എകെജി സെന്ററിന്റെ അടയാളം. കസേരകളിൽ കുഷൻ പോലും പതിവില്ല. ആ സ്ഥാനത്ത് അത്യാധുനിക കംപ്യൂട്ടർ ഓഫിസർ കസേരകൾ വന്നു. ചക്രമുള്ള കസേരകൾ ഇരിക്കുന്നവർക്ക് സുഖപ്രദം. ഇരുന്നാൽ മുഷിയില്ല. മണിക്കൂറുകൾ നീളുന്ന ചർച്ചകൾ ഇനി നേതാക്കളെ മുഷിപ്പിക്കില്ല.

സംസ്ഥാന കമ്മിറ്റി യോഗത്തിനും മറ്റും ചേരുന്ന ഹാളിനും സ്ഥാനക്കയറ്റമുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് റൂമിന് സമാനമെന്നും സാമ്യം പറയാം. കസേരകളോട് ചേർന്ന് എഴുതാനുള്ള പാഡും കാണാം. പാർട്ടി ക്ലാസുകൾ സിപിഎമ്മിന്റെ രീതിയാണ്. ക്ലാസുകളിൽ നോട്ടുകൾ കുറിച്ചെടുക്കാനും ഇനി സൗകര്യമുണ്ടെന്നു ചുരുക്കം. തിയറ്റർ‌ മാതൃകയിലാണ് പ്രധാന കോൺഫറൻസ് ഹാൾ. സിനിമാ തിയറ്ററിലെ കസേരകൾ പോലെ കുഷനുള്ള കസേരകൾ. ഹാളിന്റെ പിന്നിലേക്ക് പോകുമ്പോൾ ഉയരം കൂടുന്ന തരത്തിലാണ് ക്രമീകരണം. മിനി കോൺഫറൻസ് ഹാൾ സ്വകാര്യ സ്ഥാപനങ്ങളുടെ കോൺഫറൻ‍സ് ഹാൾ മാതൃകയിലാണ്. 

പഴയ എകെജി സെന്ററിൽ സന്ദർശകർക്ക് ഇരിക്കാൻ സൗകര്യങ്ങൾ പരിമിതമായിരുന്നു. സാധാരണ സെറ്റികളും കസേരകളും മാത്രം. അതുമാറി വിദേശ മാതൃകയിൽ കുഷൻ സെറ്റികളാണ് പുതിയ ഓഫിസിലെ സന്ദര്‍ശക ലോഞ്ചിൽ. മുറികളുടെ സീലിങ് ഭാഗം ചെറിയ ലൈറ്റുകളോടു കൂടിയ ഫാൾസ് സീലിങ് ഉൾപ്പടെ ആകർഷകം.

akg-centre-2
പുതിയ എകെജി സെന്റർ, സെന്ററിന്റെ അകത്തളം (Photo: Arranged)
English Summary:

Kerala CPI(M) Headquarters new AKG Centre Gets a Luxurious Upgrade: Manorama Online showcases the lavish new CPI(M) state committee office, boasting upgraded facilities and a design rivaling luxury hotels.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com