‘സുകാന്തിനെതിരായ ആരോപണങ്ങൾ ഗൗരവതരം’; കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി

Mail This Article
കൊച്ചി ∙ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി ചേർത്തിട്ടുള്ള സഹപ്രവർത്തകനായ സുകാന്ത് സുരേഷ് നൽകിയ മുൻകൂർ ജാമ്യഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സുകാന്തിനെതിരായ ആരോപണങ്ങൾ ഗൗരവതരമെന്നും കോടതി നിരീക്ഷിച്ചു. ജാമ്യഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി. നേരത്തെ കേസിൽ യുവതിയുടെ മാതാവിനെ കോടതി കക്ഷി ചേർത്തിരുന്നു.
ഐബി ഉദ്യോഗസ്ഥയുടെ മരണത്തിനു പിന്നാലെ ഒളിവിൽ പോയ സുകാന്തിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് സുകാന്തിനെ ഐബി പിരിച്ചുവിട്ടത്. യുവതിയുടെ മരണത്തില്‍ സുകാന്തിന് പങ്കുണ്ടെന്ന് അവരുടെ കുടുംബം ആരോപിച്ചിരുന്നു. പ്രൊബേഷൻ സമയമായതിനാൽ നിയമതടസ്സങ്ങൾ ഇല്ലെന്ന് വിലയിരുത്തിയാണ് ഐബി സുകാന്തിനെ പിരിച്ചുവിട്ടത്. മാര്‍ച്ച് 24നാണ് പേട്ട റെയില്‍വെ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എന്നാൽ യുവതിയുമായുള്ള വിവാഹം ആലോചിച്ചിരുന്നു എന്നും അവരുടെ വീട്ടുകാർ പിന്നീട് ഇതിൽ നിന്ന് പിന്മാറുകയായിരുന്നു എന്നുമാണ് സുകാന്തിന്റെ വാദം. താനുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് യുവതിക്ക് മേൽ അവരുടെ ബന്ധുക്കൾ സമ്മർദം ചെലുത്തിയിരുന്നു. വീട്ടുകാർ എതിർത്തിട്ടും തങ്ങൾ ഒരുമിച്ച് നെടുമ്പാശേരിയിൽ താമസിച്ചിരുന്നുവെന്നും യുവതി ആത്മഹത്യ ചെയ്തതാണെങ്കിൽ അതിന് കാരണം മാതാപിതാക്കളുടെ സമ്മർദമാണെന്നുമായിരുന്നു സുകാന്തിന്റെ വാദം. എന്നാൽ സുകാന്തിന്റെ വീട്ടുകാർ വിവാഹാലോചനയുമായി വീട്ടിൽ വന്നിരുന്നു എന്ന വാദം തെറ്റാണെന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു. യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ സുകാന്തിനെതിരെ പൊലീസ് ബലാത്സംഗക്കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.