കോട്ടയത്ത് വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ; മൃതദേഹങ്ങൾ രണ്ടു മുറികളിലായി, വസ്ത്രങ്ങളില്ല

Mail This Article
കോട്ടയം ∙ തിരുവാതിൽക്കലിൽ വ്യവസായിയും ഭാര്യയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് മരിച്ചത്. രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇരുവരെയും കൊലപ്പെടുത്തിയതു മുഖത്തു കോടാലിക്ക് വെട്ടിയാണെന്ന് സ്ഥിരീകരിച്ചു. കൃത്യം നടത്താൻ ഉപയോഗിച്ച കോടാലി പൊലീസ് കണ്ടെത്തി. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.
പ്രതിയെന്ന് സംശയിക്കുന്ന അസം സ്വദേശി അമിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ഇവരുടെ വീട്ടിൽ നേരത്തെ ജോലിക്ക് നിന്നിരുന്നതാണ്. ഇയാളെ മോഷണക്കുറ്റത്തിന്റെ പേരിൽ വിജയകുമാർ ജോലിയിൽ നിന്ന് പുറത്താക്കുകയും പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി പറഞ്ഞത്. സംഭവത്തിനു പിന്നിൽ ഒന്നിലധികം പേരുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കൊലയ്ക്കു ഉപയോഗിച്ച കോടാലി വീടിനുള്ളിലെ ഡിവിആർ (ഡിജിറ്റൽ വിഡിയോ റെക്കോർഡർ) അടക്കം കൊലപാതകി ഇളക്കിമാറ്റി കൊണ്ടുപോയി.

നഗരത്തിൽ പ്രവർത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന്റെയും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയാണ് മരിച്ച വിജയകുമാർ. വീട്ടിൽ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം. ഇവരുടെ മകനെ ഏതാനും വർഷങ്ങൾക്ക് മുൻപ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. വീടിനുള്ളിൽ നിന്ന് കോടാലി ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
വിജയകുമാറിന്റെ തലയിൽ അടിയേറ്റിട്ടുണ്ട്. ഫൊറൻസിക് വിഭാഗം ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് ഉടൻ എത്തും. വീട്ടിൽ ഒരു സുരക്ഷാ ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിലും പ്രായാധിക്യവും കേൾവി പരിമിതിയുമുള്ള അദ്ദേഹം വിവരം അറിഞ്ഞത് നാട്ടുകാർക്കൊപ്പം മാത്രമാണെന്ന് പൊലീസ് പറഞ്ഞു. ഇദ്ദേഹത്തെ ഇപ്പോൾ ചോദ്യം ചെയ്തു വരികയാണ്.