ADVERTISEMENT

ബെംഗളൂരു ∙ കര്‍ണാടക മുന്‍ ഡിജിപി ഓംപ്രകാശിന്റെ കൊലപാതകത്തില്‍ പ്രതിയായ ഭാര്യ പല്ലവിക്കെതിരേ പൊലീസിനു കൂടുതൽ തെളിവുകൾ. കൊലപാതകവുമായി ബന്ധപ്പെട്ട് പല്ലവി ഗൂഗിളില്‍ തിരഞ്ഞ കാര്യങ്ങളാണ് പൊലീസിനു ലഭിച്ചത്. കഴുത്തിനു സമീപം മുറിവേറ്റാല്‍ ഒരാള്‍ എങ്ങനെ മരിക്കുമെന്നാണു പല്ലവി ഗൂഗിളില്‍ പ്രധാനമായും തിരഞ്ഞത്. 

കഴുത്തിനു സമീപത്തെ ഞരമ്പുകളും രക്തക്കുഴലുകളും മുറിഞ്ഞാല്‍ എങ്ങനെയാണ് മരണം സംഭവിക്കുകയെന്നതായിരുന്നു ഗൂഗിളില്‍ തിരഞ്ഞ മറ്റൊരു കാര്യം. ഞായറാഴ്ച വൈകിട്ടാണ് ഓംപ്രകാശിനെ എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭാര്യ പല്ലവി, മകള്‍ കൃതി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

അതേസമയം, ഓം പ്രകാശിനെ പല്ലവി കൊലപ്പെടുത്തിയതിനു കാരണം വസ്തു തർക്കമാണെന്നാണ് സൂചന. സഹോദരിക്ക് വസ്തു എഴുതിക്കൊടുത്ത നടപടിയെ എതിർത്ത പല്ലവി മകൻ കാർത്തിക്കിന്റെ പേരിൽ സ്ഥലം വാങ്ങിയതിനെയും ചോദ്യം ചെയ്തിരുന്നു. ഓംപ്രകാശിന്റെ അവിഹിത ബന്ധത്തെച്ചൊല്ലിയും വഴക്ക് പതിവായിരുന്നു.

സഹോദരിക്ക് നൽകിയ ഭൂമി തന്റെ പേരിലാക്കാൻ പല്ലവി നിരന്തരം സമ്മർദം ചെലുത്തിയെന്നും പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽ ഉൾപ്പെടെ കുടുംബത്തിന് കോടിക്കണക്കിനു രൂപയുടെ സ്വത്തുണ്ട്. വസ്തു തർക്കത്തിൽ ഓംപ്രകാശിനെതിരെ കേസ് എടുക്കാതിരുന്നതിൽ പ്രതിഷേധിച്ച് നേരത്തേ പല്ലവി പൊലീസ് സ്റ്റേഷനു മുന്നിൽ ധർണ നടത്തിയിട്ടുണ്ട്.

ഞായറാഴ്ച ഊണ് കഴിക്കുന്നതിനിടെ തർക്കമുണ്ടായപ്പോൾ മുഖത്ത് മുളകുപൊടി വിതറിയ ശേഷം കറിക്കത്തി കൊണ്ട് വയറ്റിലും കഴുത്തിലും പല്ലവി 10 തവണ കുത്തിയെന്ന് പൊലീസ് പറയുന്നു. സംഭവസമയത്ത് മകൾ കൃതി വീട്ടിലുണ്ടായിരുന്നെങ്കിലും അവരുടെ പങ്ക് വ്യക്തമല്ല. ‘ ആ രാക്ഷസനെ അവസാനിപ്പിച്ചു’എന്നു വെളിപ്പെടുത്തി കുടുംബ സുഹൃത്തായ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് പല്ലവി വിഡിയോ കോൾ ചെയ്തതോടെയാണ് കൊലപാതകം പുറത്തുവന്നത്.

പല്ലവി 12 വർഷമായി സ്കീസോഫ്രീനിയ രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്ന് മകൻ കാർത്തികേഷ് നൽകിയ പരാതിയിലുണ്ട്. ഭർത്താവ് തോക്കുമായി വന്ന് തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ള മകൾ കൃതിയും അമ്മയെ പിന്തുണച്ചു. ഇതോടെ, ഒരാഴ്ചയായി ഓംപ്രകാശ് സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.

18ന് മകളാണ് പിതാവിനെ നിർബന്ധിച്ച് വീട്ടിലേക്ക് തിരിച്ചുകൊണ്ടുവന്നത്. നാലു നില വീട്ടിൽ മകനു മാത്രമാണ് ഒരു നില. സെന്റ് ജോൺസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ഓംപ്രകാശിന്റെ മൃതദേഹം വിൽസൻ ഗാർഡൻ ഇലക്ട്രിക് ശ്മശാനത്തിൽ സംസ്കരിച്ചു. കാർത്തികേഷ് അന്ത്യകർമ്മങ്ങൾ നിർവഹിച്ചു. പൊലീസ് ഗൺസല്യൂട്ടോടെ ആയിരുന്നു സംസ്കാരം.

English Summary:

Karnataka Former DGP Murder Case: Pallavi, wife of former Karnataka DGP Om Prakash, is accused of his murder. Her Google searches about neck wounds and death reveal crucial evidence in the ongoing investigation.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com