ലഹരി തെളിവുകൾ കണ്ടെത്താനായില്ല; ‘മുടി പരിശോധന’ നെഗറ്റീവായാൽ....; ഷൈൻ കേസിൽ തിരിച്ചടി ഭയന്ന് പൊലീസ്

Mail This Article
കോട്ടയം∙ ഷൈൻ ടോം ചാക്കോയ്ക്ക് എതിരായ നടപടികൾ തിരിച്ചടിയാകുമെന്ന ആശങ്കയിൽ പൊലീസ്. ഷൈൻ ലഹരി ഉപയോഗിച്ചതിന്റെ തെളിവുകൾ കണ്ടെത്താൻ ഇനിയും പൊലീസിന് സാധിച്ചിട്ടില്ല. ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുള്ള ഷൈനിന്റെ മുടി ഉൾപ്പെടെയുള്ളവയുടെ പരിശോധനാ ഫലം അനുകൂലമായില്ലെങ്കിൽ പൊലീസിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാകും.
പരിശോധനയുടെ ഫലം പോസിറ്റീവ് ആണെങ്കിൽ തന്നെ ഏത് ലഹരിമരുന്നാണ് ഉപയോഗിച്ചതെന്നും എന്നാണ് ഇത് ഉപയോഗിച്ചതെന്നും മറ്റും കണ്ടെത്താൻ കൃത്യമായി സാധിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് പൊലീസ് അന്വേഷണത്തിനും തുടർ നടപടികൾക്കും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഷൈനിനെതിരെ ഏതെങ്കിലും തരത്തിലുള്ള തെളിവുകൾ ലഭിച്ചാൽ മാത്രമേ രണ്ടാംഘട്ട മൊഴിയെടുപ്പ് ഉൾപ്പെടെയുള്ള നടപടികളുമായി പൊലീസിന് മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ. ഇന്നലെ നടത്താൻ തീരുമാനിച്ചിരുന്ന മൊഴിയെടുപ്പ് അനിശ്ചിതമായി നീട്ടിവച്ചതിനു പിന്നിലുള്ള കാരണവും ഇതുതന്നെയാണെന്നാണ് വിലയിരുത്തൽ.
ഇതിനിടെ നടി വിൻ സി അലോഷ്യസ് ഷൈൻ ടോം ചാക്കോയ്ക്ക് എതിരായി നൽകിയ പരാതി ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ തകൃതിയായി നടക്കുന്നതായാണ് വിവരം. ‘സൂത്രവാക്യം’ സിനിമയുടെ അണിയറ പ്രവർത്തകരാണ് ഇതിനു പിന്നിൽ. സിനിമയുടെ ഭാവിയെ ബാധിക്കാത്ത തരത്തിലുള്ള ഒത്തുതീർപ്പിനാണ് ഇവരുടെ ശ്രമം. നടന് താക്കീത് നൽകി പ്രശ്നം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്റേണൽ കമ്മിറ്റി യോഗത്തിൽ വിൻ സിയോട് ഷൈൻ മാപ്പ് പറഞ്ഞതായും ഭാവിയിൽ മോശം പെരുമാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പു നൽകിയതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.
ഈ പശ്ചാത്തലത്തിൽ ഷൈനിനെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന നിലപാടാണ് താരസംഘടനയായ ‘അമ്മ’യും ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. കമ്മിറ്റിയുടെ ഏത് തീരുമാനവും അത് അംഗീകരിച്ച് മുന്നോട്ടുപോകുമെന്ന നിലപാട് നടി വിൻ സി ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്.