കശ്മീരിൽ ഭീകരാക്രമണം; കോട്ടയത്ത് വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ – അറിയാം പ്രധാനവാർത്തകൾ

Mail This Article
ജമ്മു കശ്മീരിലെ ഭീകരാക്രമണവും കോട്ടയത്തെ ദമ്പതികളുടെ മരണ വാർത്തയുമാണ് ഇന്നത്തെ പ്രധാനവാർത്തകൾ. മകന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു രണ്ട് മാസത്തിനുള്ളിലാണ് ദമ്പതികളുടെ മരണം എന്നത് ദുരൂഹത ഉയർത്തുന്നതാണ്. ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുകാന്തിനെതിരായ ആരോപണങ്ങൾ ഗൗരവകരമാണെന്ന് ഹൈക്കോടതി പറഞ്ഞു. മോദിയുടെ സൗദി സന്ദർശനവും സിവിൽ സർവീസ് പരീക്ഷാ റാങ്ക് പ്രഖ്യാപനവുമാണ് മറ്റ് വാർത്തകൾ . അറിയാം ഇന്നത്തെ പ്രധാനവാർത്തകൾ.
ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരനിൽ വിനോദസഞ്ചാരികൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജസ്ഥാൻ, തമിഴ്നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നെത്തിയ വിനോദസഞ്ചാരികൾക്കാണ് പരുക്കേറ്റത്. ശിവമോഗ സ്വദേശിയായ മഞ്ജുനാഥ് റാവുവും ഉൾപ്പെടുന്നു. ട്രക്കിങ്ങിനു മേഖലയിലേക്കു പോയവർക്കു നേരെയാണ് ആക്രമണമുണ്ടായത്.
തിരുവാതിൽക്കലിൽ വ്യവസായിയും ഭാര്യയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് മരിച്ചത്. രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇരുവരെയും കൊലപ്പെടുത്തിയതു മുഖത്തു കോടാലിക്ക് വെട്ടിയാണെന്ന് സ്ഥിരീകരിച്ചു. കൃത്യം നടത്താൻ ഉപയോഗിച്ച കോടാലി പൊലീസ് കണ്ടെത്തി. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.
ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി ചേർത്തിട്ടുള്ള സഹപ്രവർത്തകനായ സുകാന്ത് സുരേഷ് നൽകിയ മുൻകൂർ ജാമ്യഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സുകാന്തിനെതിരായ ആരോപണങ്ങൾ ഗൗരവതരമെന്നും കോടതി നിരീക്ഷിച്ചു. ജാമ്യഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി. നേരത്തെ കേസിൽ യുവതിയുടെ മാതാവിനെ കോടതി കക്ഷി ചേർത്തിരുന്നു.
യുപിഎസ്‌സി സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു. ഉത്തർപ്രദേശ് പ്രയാഗ്‌രാജ് സ്വദേശി ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്. 1009 പേർക്കാണ് ഇക്കുറി സിലക്ഷൻ. ഹർഷിത ഗോയൽ, ഡി.എ.പരാഗ് എന്നിവർക്കു രണ്ടും മൂന്നും റാങ്ക്.
സൗദി അറേബ്യ ഇന്ത്യയുടെ വിശ്വസ്ത സുഹൃത്തും തന്ത്രപരമായ സഖ്യകക്ഷിയുമാണെന്നും ഈ ബന്ധത്തിൽ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-സൗദി അറേബ്യ ബന്ധത്തിനു പരിമിതികളില്ലാത്ത സാധ്യതകളാണുള്ളത്. അനിശ്ചിതത്വങ്ങൾ നിറഞ്ഞ ലോകത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സ്ഥിരതയുടെ സ്തംഭംപോലെ ശക്തമായി നിലകൊള്ളുന്നുവെന്നും നരേന്ദ്ര മോദി പ്രശംസിച്ചു.