‘പഞ്ചാംഗം നോക്കി തീയതി നിശ്ചയിച്ചെന്ന് പറയുന്നവര്‍ക്ക് നീണ്ട നമസ്‌കാരം, വികസനത്തിന് തുടര്‍ച്ച വേണമെന്ന് ജനങ്ങള്‍ തീരുമാനിച്ചു’

Mail This Article
തിരുവനന്തപുരം∙ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ കൊണ്ടുവരുന്ന പുരോഗതിയെ യുഡിഎഫ് സര്‍ക്കാരുകള്‍ തകര്‍ക്കുന്ന പതിവ് വിട്ട് വികസനത്തിന് ഒരു തുടര്‍ച്ച വേണമെന്നു ജനങ്ങള്‍ തീരുമാനിച്ചതുകൊണ്ടാണ് തുടര്‍ഭരണമുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരമായ പാളയത്തെ എകെജി സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎമ്മിനെ വളഞ്ഞിട്ടാക്രമിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ ഓഫീസിന്റെ ഉദ്ഘാടന തീയതിയുമായി ബന്ധപ്പെട്ട ആരോപണത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഏപ്രില്‍ 23ന് ലോകപുസ്തകദിനവും ഷേക്‌സ്പിയറിന്റെ ചരമദിനവുമാണ്. വയനാട്ടിലും പത്തനംതിട്ടയിലും മറ്റും പരിപാടികള്‍ നടക്കുന്നതിനാല്‍ ഒഴിവുള്ള ദിവസം നോക്കിയാണ് 23ന് എകെജി സെന്റര്‍ ഉദ്ഘാടനം നിശ്ചയിച്ചത്. പഞ്ചാംഗം നോക്കിയാണ് തീയതി നിശ്ചയിച്ചതെന്നു പറയുന്നവര്‍ക്ക് നീണ്ട നമസ്‌കാരം പറയുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
'2016ല്‍ അധികാരത്തിലെത്തുമ്പോള്‍ 600 രൂപയുടെ ക്ഷേമ പെന്‍ഷന്‍ 18 മാസം കുടിശികയായിരുന്നു. അത് കൊടുത്തു തീര്‍ക്കാനാണ് മന്ത്രിസഭ ആദ്യം തീരുമാനിച്ചത്. പിന്നീടത് 1600 രൂപയായി ഉയര്‍ന്നു. ആ ജനങ്ങളോട് ബിരിയാണി ചെമ്പെന്നൊക്കെ പറഞ്ഞാല്‍ ഏശുമോ? അവര്‍ക്ക് കാര്യങ്ങള്‍ അറിയാമല്ലോ. നടക്കില്ലെന്നു കരുതിയ ഒരുപാട് കാര്യങ്ങള്‍ 2016ന് ശേഷം ഇവിടെ നടന്നു. ദേശീയ പാതയിലൂടെ ഇപ്പോള്‍ സഞ്ചരിച്ചാല്‍ മനസിന് വല്ലാത്ത കുളിമര്‍മയല്ലേ. റോഡുകളെല്ലാം അതിമനോഹരമായി. തകര്‍ന്ന വിദ്യാഭ്യാസ-ആരോഗ്യ മേഖല പുനരുജീവിപ്പിച്ചു. പ്രളയകാലത്തും കോവിഡ് കാലത്തും കേരളം നടത്തിയ അതിജീവനം ലോകത്ത അത്ഭുതപ്പെടുത്തുന്നതായിരുന്നു. ആ മുന്നേറ്റത്തിന്റെ തുടര്‍ച്ചയ്ക്കു വേണ്ട പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി കൂടി പുതിയ ഓഫിസ് മാറണം.’ – മുഖ്യമന്ത്രി പറഞ്ഞു.
നവകേരളം സൃഷ്ടിക്കുന്നതിനുള്ള ആശയപരവും രാഷ്ട്രീയവുമായ കേന്ദ്രമാക്കി എകെജി സെന്ററിനെ മാറ്റുമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ.ബേബി, പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍, എ.കെ.ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു. പാര്‍ട്ടി നേതാക്കള്‍, എല്‍ഡിഎഫ് ഘടകക്ഷി നേതാക്കള്‍ എന്നിവര്‍ ചടങ്ങിൽ സംബന്ധിച്ചു. നാട മുറിച്ചും ശിലാഫലകം അനാച്ഛാദനം ചെയ്തുമായിരുന്നു മുഖ്യമന്ത്രി ഓഫിസ് ഉദ്ഘാടനം നിര്‍വഹിച്ചത്. മുതിര്‍ന്ന നേതാവ് എസ്.രാമചന്ദ്രന്‍ പിള്ള പതാക ഉയര്‍ത്തി.