ഭീകരർക്ക് കനത്ത തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി; ശ്രീനഗറിൽ സർവകക്ഷിയോഗം ചേരുന്നു

Mail This Article
ശ്രീനഗർ∙ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശ്രീനഗറിൽ സർവകക്ഷിയോഗം നടക്കുന്നു. മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും വിവിധ കക്ഷിനേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഭീകരർക്കും അവർക്ക് പിന്നിൽ പ്രവർത്തിച്ചവർക്കും കനത്ത തിരിച്ചടി നൽകുമെന്ന് ഇന്ന് ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. രാജ്യത്തിന്റെ സമാധാനം തകര്‍ക്കാന്‍ ഭീകര്‍ക്ക് കഴിയില്ലെന്നും എന്തു മാര്‍ഗമാണോ വേണ്ടത് അതെല്ലാം സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബിഹാര്‍ മധുബനിലെ പൊതുപരിപാടിയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവർക്ക് അദ്ദേഹം അന്ത്യാജ്ഞലി അർപ്പിച്ചു.
ഭീകരാക്രമണത്തിനു പിന്നാലെ കശ്മീരിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻതോതിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് മറികടക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കണം എന്നതുൾപ്പെടെ സർവകക്ഷി യോഗത്തിൽ ചർച്ചചെയ്യുമെന്നാണ് സൂചന. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ബുധനാഴ്ച സുരക്ഷാസമിതി യോഗം ചേർന്നിരുന്നു. പാക്കിസ്ഥാനുമായുള്ള സിന്ധൂനദീജലകരാർ മരവിപ്പിച്ചതടക്കമുള്ള നിർണായക തീരുമാനങ്ങളാണ് യോഗത്തിൽ എടുത്തത്. പാക്ക് പൗരന്മാർക്ക് രാജ്യം വിടാൻ 48 മണിക്കൂർ സമയവും നൽകിയിട്ടുണ്ട്. ശ്രീവഗറിൽ സമാധാനം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കടുത്ത തീരുമാനങ്ങൾ യോഗത്തിൽ ഉണ്ടായേക്കും.