നദീജല കരാർ മരവിപ്പിച്ചത് യുദ്ധസമാനമെന്ന് പാക്കിസ്ഥാൻ; ഇന്ത്യൻ പൗരന്മാർക്കുള്ള വീസ മരവിപ്പിച്ചു

Mail This Article
ന്യൂഡൽഹി∙ ഇന്ത്യ സ്വീകരിച്ച നയതന്ത്ര നടപടികൾക്കു തിരിച്ചടിച്ച് പാക്കിസ്ഥാൻ. ഇന്ത്യൻ പൗരന്മാർക്കുള്ള വീസ മരവിപ്പിച്ചു. ഇന്ത്യൻ വിമാനങ്ങൾക്ക് ഇനി പാക്ക് വ്യോമപാത ഉപയോഗിക്കാൻ അനുമതിയില്ല. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം മുപ്പതായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഷിംല കരാർ അടക്കം ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി കരാറുകളും റദ്ദാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
1971ലെ യുദ്ധത്തിനുശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഷിംല കരാർ നിലവിൽ വന്നത്. അതിർത്തിയിൽ വെടിനിർത്തൽ പാലിക്കും, ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കും എന്നാണ് ഷിംല കരാറിൽ പറയുന്നത്. ഷിംല കരാർ മരവിപ്പിക്കുമെന്നു പറയുന്നതിലൂടെ ഇന്ത്യയുമായി ഇനി ഒരു ചർച്ചയ്ക്കുമില്ലെന്നും തിരിച്ചടിക്കുമെന്നുമുള്ള സന്ദേശമാണ് പാക്കിസ്ഥാൻ നൽകുന്നത്. ഇന്ത്യയുമായുള്ള എല്ലാ ചരക്കുനീക്കവും അവസാനിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. യോഗത്തിനു പിന്നാലെ പ്രകോപനപരമായ പരാമർശങ്ങളും പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. ഇന്ത്യ നദീജല കരാർ മരവിപ്പിച്ചത് യുദ്ധസമാനമാണെന്നും പാക്കിസ്ഥാൻ പറഞ്ഞു. നേരിടാൻ സേന സജ്ജമെന്നും പാക്കിസ്ഥാൻ പറഞ്ഞു.
പാക്ക് പൗരന്മാർക്ക് ഇനി വീസ നൽകില്ലെന്നും ഇന്ത്യയിൽ കഴിയുന്ന പാക്ക് പൗരന്മാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്നും ഇന്നലെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. വീസ റദ്ദാക്കുന്ന നടപടികൾ ആരംഭിക്കുകയും ചെയ്തു. പാക്കിസ്ഥാനുമായുള്ള സിന്ധൂനദീജല കരാറും ഇന്ത്യ മരവിപ്പിച്ചു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാനും നിർണായക തീരുമാനങ്ങളെടുത്തത്. വാഗ അട്ടാരി അതിർത്തി പൂർണമായി അടയ്ക്കുമെന്നും ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.