ADVERTISEMENT

പാലക്കാട്∙ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം നിലനിൽക്കുകയും പഹൽഗാം ഭീകരാക്രമണത്തിന്റെ വേദന രാജ്യത്തു തളംകെട്ടിനിൽക്കുകയും ചെയ്യുമ്പോൾ മുഖ്യമന്ത്രി എകെജി സെന്ററിന്റെ ഉദ്ഘാടനം നടത്തിയത് അനൗചിത്യമാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ.മുരളീധരന്‍. മലയാളികള്‍ ഉള്‍പ്പെടെയാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്. ഇതിനിടയില്‍ കോടികള്‍ മുടക്കി സര്‍ക്കാരിന്റെ വാര്‍ഷിക പരിപാടികളും നടത്താന്‍ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എഐസിസിയുടെ പ്രഥമ മലയാളി അധ്യക്ഷന്‍ ചേറ്റൂര്‍ ശങ്കരന്‍നായരുടെ 91-ാം ചരമവാര്‍ഷികം കെപിസിസിയില്‍ ആചരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ചേറ്റൂര്‍ ശങ്കരന്‍നായരെ ദത്തെടുക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും കെ മുരളീധരൻ പറഞ്ഞു. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ട ജനറല്‍ മൈക്കിള്‍ ഡയറിനെതിരെ ഇംഗ്ലണ്ടില്‍ പോയി വാദിച്ച പ്രഗത്ഭനായ അഭിഭാഷകനായിരുന്നു ചേറ്റൂര്‍ ശങ്കരന്‍നായർ. 12 അംഗ ജൂറിയില്‍ 11 ബ്രിട്ടിഷുകാര്‍ ഡയറിന് അനുകൂലമായപ്പോള്‍ ലോകപ്രശസ്ത രാഷ്ട്രീയസൈദ്ധാന്തികനും സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്ന ഹരോള്‍ഡ് ലാസ്‌കി ചേറ്റൂരിനെ അനുകൂലിച്ചു. ക്ഷമ പറഞ്ഞാല്‍ ശിക്ഷയൊഴിവാക്കാമെന്നു ജൂറി പറഞ്ഞപ്പോള്‍ അതിനെ തള്ളിക്കളഞ്ഞ് 500 പൗണ്ട് പിഴയടച്ച ചരിത്രമാണ് അദ്ദേഹത്തിനുള്ളതെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. 

ചേറ്റൂര്‍ ശങ്കരന്‍ രാജ്യം കണ്ട ബൗദ്ധിക ഭീമനായിരുന്നെന്ന് പ്രധാനമന്ത്രിയുടെ മുന്‍ ഉപദേശകന്‍ ടികെഎ നായര്‍ അനുസ്മരിച്ചു. വൈസ്റോയിയുടെ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗമായിരുന്ന അദ്ദേഹം 35 വകുപ്പുകളാണ് കൈകാര്യം ചെയ്തത്. വിദ്യാഭ്യാസമേഖലയിലും സംഭാവനകൾ നൽകി. ഭരണഘടനാ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സ്വാതന്ത്ര്യം നേടിയെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാടെന്നും ടികെഎ നായര്‍ ചൂണ്ടിക്കാട്ടി. കെപിസിസി  വര്‍ക്കിങ് പ്രസിഡന്റ് ടിഎന്‍ പ്രതാപന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു, വൈസ് പ്രസിഡന്റുമാരായ ടിഎന്‍ പ്രതാപന്‍, വിപി സജീന്ദ്രന്‍ തുടങ്ങിയവർ പങ്കെടുത്തു.

English Summary:

K Muraleedharan Slams Pinarayi Vijayan on A.K.G Centre Inauguration Amidst National Grief: K Muraleedharan condemns A.K.G Centre inauguration during mourning. He also discussed the legacy of Chathur Shankaran Nair and the BJP's alleged attempt to appropriate it.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com