ഉധംപുരിൽ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു, ഭീകരരെ നേരിട്ട് സുരക്ഷാസേന

Mail This Article
ശ്രീനഗർ ∙ ജമ്മു കശ്മീരിലെ ഉധംപുരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. ഹവിൽദാർ ജണ്ടു അലി ഷെയ്ഖ് ആണ് വീരമൃത്യു വരിച്ചത്. പഹൽഗാം ആക്രമണത്തിനു ശേഷമുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. കരസേന ഉദ്യോഗസ്ഥരും ജമ്മു കശ്മീർ പൊലീസും ചേർന്ന് ഭീകരരെ നേരിടുകയാണ്. അതിനിടെ അറബിക്കടലിൽ പാക്ക് തീരത്തോടു ചേർന്ന് പാക്കിസ്ഥാൻ നാവിക അഭ്യാസം പ്രഖ്യാപിച്ചു. മിസൈൽ പരീക്ഷണം ഉൾപ്പെടെ നടത്തിയേക്കുമെന്നും സൂചനയുണ്ട്. ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് ഉൾക്കടലിലേക്ക് നീങ്ങിയതായും റിപ്പോർട്ടുണ്ട്.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. പാര്‍ലമെന്റ് അനക്സില്‍ വൈകുന്നേരം ആറിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയിലാണ് യോഗം ആരംഭിക്കുന്നത്. കോണ്‍ഗ്രസ്, ഡിഎംകെ, ടിഎംസി, ടിഡിപി, ശിവസേന, ജെഡിയു, ആര്‍ജെഡി തുടങ്ങി വിവിധ പാര്‍ട്ടികളുടെ പ്രതിനിധികൾ പങ്കെടുക്കും.
ഭീകരാക്രമണത്തിന്റെ വിശദാംശങ്ങളും സർക്കാർ നടപടികളും യോഗത്തില്‍ വിശദീകരിക്കും. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയത്തില്‍ സർവകക്ഷി യോഗം വിളിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.