‘സുരക്ഷാവീഴ്ച വ്യക്തം’; സർക്കാർ നടപടികള്‍ക്ക് പിന്തുണയെന്ന് പ്രതിപക്ഷം, പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുക്കാത്തതിൽ വിമർശനം

Mail This Article
ന്യൂഡൽഹി∙ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ച സർവകക്ഷിയോഗം അവസാനിച്ചു. ബൈസരൺവാലിയിലെ സുരക്ഷാവീഴ്ചയെ സംബന്ധിച്ച നിർണായക വിവരങ്ങൾ യോഗം ചർച്ച ചെയ്തു. ആക്രമണത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ യോഗത്തിൽ വിശദീകരിച്ചു.
എന്തുകൊണ്ടു സുരക്ഷാ സേനയുടെ സാന്നിധ്യം അക്രമണം നടന്ന സ്ഥലത്ത് ഉണ്ടായില്ലെന്ന ചോദ്യത്തിന്, സാധാരണയായി അമർനാഥിലെ തീർഥാടനത്തിനും വിനോദസഞ്ചാരികൾക്കുമായി ജൂണിലാണ് ബൈസരൺവാലിയിലേക്ക് പ്രവേശനം അനുവദിക്കാറുള്ളതെന്നും എന്നാൽ സുരക്ഷാ സേനയുടെ അറിവില്ലാതെ ഇത്തവണ ഏപ്രിൽ 20 ന് തന്നെ പ്രദേശം തുറന്നുകൊടുക്കുകയായിരുന്നുവെന്നുമാണ് മറുപടി പറഞ്ഞത്.
സുരക്ഷാവീഴ്ചയുണ്ടായി എന്നത് വ്യക്തമാണെന്നും ഇത്തരത്തിൽ ഒരു നീക്കം സംഭവിച്ചത് അന്വേഷണവിധേയമാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടുമിനിറ്റ് മൗനം ആചരിച്ചശേഷമാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തിൽ യോഗം ആരംഭിച്ചത്.
ആക്രമണത്തെ ശക്തമായി അപലപിച്ച പ്രതിപക്ഷം സർക്കാരിന്റെ ഏത് നടപടിക്കും അസന്നിഗ്ധമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സർവകക്ഷിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാത്തതിൽ പ്രതിപക്ഷം വിമർശനം ഉന്നയിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ ജമ്മു കശ്മീർ സന്ദർശിക്കും. നാളെ 11ന് അനന്ത്നാഗിൽ ചികിത്സയിലുള്ളവരെ കാണും.
അതേസമയം, പാക്കിസ്ഥാന്‍റെ ഉന്നത നയതന്ത്രജ്‍ഞനായ സാദ് അഹമ്മദ് വാറിച്ചിനോട് രാജ്യം വിടാന്‍ ഇന്ത്യ നിര്‍ദേശം നല്‍കി. അസ്വീകാര്യനായതിനാല്‍ ഇന്ത്യ വിടണം എന്ന നോട്ടിസ് ആണ് നല്‍കിയത്. അസ്വീകാര്യര്‍ എന്ന് പ്രഖ്യാപിച്ച പാക്ക് സേനാ ഉപദേഷ്ടാക്കള്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധുനദീജല ഉടമ്പടി മരവിപ്പിച്ച ഇന്ത്യൻ നടപടി അപക്വമെന്ന് പാക്കിസ്ഥാൻ മറുപടി നൽകി. പാക് പങ്ക് വ്യക്തമാക്കുന്ന തെളിവ് ഇന്ത്യ കൈമാറിയിട്ടില്ല. ഉചിതമായ മറുപടി നൽകുമെന്നും പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ പറഞ്ഞു. കറാച്ചി തീരത്തിനുസമീപം മിസൈൽ പരീക്ഷണം നടത്താനും പാക്കിസ്ഥാൻ നീക്കം ആരംഭിച്ചിട്ടുണ്ട്. അറബിക്കടലിൽ പാക് തീരത്തോടു ചേർന്ന് നാവിക അഭ്യാസവും പ്രഖ്യാപിച്ചു. ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്കു നീങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്.
ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളാണ് സ്വീകരിച്ചത്. സിന്ധൂനദീജലകരാർ ഇന്ത്യ മരവിപ്പിച്ചു. അട്ടാരിയിലെ ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തി പൂർണമായും അടച്ചു. നിലവിൽ ഇന്ത്യയിലുള്ള എല്ലാ പാക്ക് പൗരന്മാരുടെയും വീസ റദ്ദാക്കി. എല്ലാ പാക്ക് പൗരന്മാരും 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണമെന്ന നിർദേശവും നൽകി. പാക്ക് പൗരന്മാർക്ക് ഇനി വീസ നൽകില്ല എന്നും തീരുമാനിച്ചു. ‘സാർക് വീസ എക്സ്റ്റൻഷൻ സ്കീം’ പ്രകാരം വീസ ലഭിച്ച എല്ലാ പാക്കിസ്ഥാൻകാരുടെയും വീസ റദ്ദാക്കി. പാക്ക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻമാർക്ക് രാജ്യം വിടാൻ ഒരാഴ്ചയാണ് നൽകിയിരിക്കുന്നത്. ഇന്ത്യയിലുള്ള പാക്കിസ്ഥാന്റെ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥന്മാരുടെ എണ്ണം 55ൽ നിന്ന് 30 ആക്കി വെട്ടിക്കുറക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പാകിസ്ഥാന്റെ പ്രതികരണം