ഷഹബാസ് കൊലക്കേസ്: പ്രതികൾ പുറത്തിറങ്ങിയാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ഹൈക്കോടതി; ജാമ്യാപേക്ഷ തള്ളി

Mail This Article
കൊച്ചി∙ താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുട്ടികൾ പുറത്തിറങ്ങിയാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകാമെന്നും ജീവനു ഭീഷണിയുണ്ടെന്നും വ്യക്തമാക്കിയാണു ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ജാമ്യഹർജികൾ തള്ളിയത്. കോഴിക്കോട് വെള്ളിമാടുകുന്നിലെ ഒബ്സർവേഷൻ ഹോമിൽ കഴിയുന്ന 6 വിദ്യാർഥികളാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
കുറ്റാരോപിതരായ കുട്ടികളുടെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡും സെഷന്‍സ് കോടതിയും തള്ളിയതിനെ തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം നിഷേധിക്കാൻ സെഷൻസ് കോടതി ഉന്നയിച്ച കാര്യങ്ങളൊന്നും ശരിയല്ലെന്നു വിദ്യാർഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. കുട്ടികൾ പുറത്തിറങ്ങിയാൽ അക്രമവും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടാകുമെന്നു പറയുന്നുണ്ടെങ്കിലും ഇതിന്റെ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. ജാമ്യം അനുവദിച്ചാൽ വിദ്യാർഥികൾ ജില്ലയിൽ പോലും പ്രവേശിക്കില്ലെന്ന് ഉറപ്പു നൽകാമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല.
ജുവനൈൽ ജസ്റ്റിസ് നിയമം പ്രതികൾക്ക് ജാമ്യം അനുവദിക്കാൻ മാത്രമല്ല, പ്രായപൂർത്തിയാകാത്തവരെ സംരക്ഷിക്കാൻ കൂടിയുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഷഹബാസിന്റെ പിതാവും പ്രോസിക്യൂഷനും കൂറ്റാരോപിതരുടെ ജാമ്യഹർജിയെ എതിർത്തു.