‘ടിക്കറ്റ് നിരക്കിൽ ചെറിയ മാറ്റം വന്നേക്കാം’; പാക്കിസ്ഥാൻ വ്യോമമേഖല അടച്ചതിനു പിന്നാലെ വിമാനക്കമ്പനികൾ

Mail This Article
കൊച്ചി∙ പാക്കിസ്ഥാൻ വ്യോമമേഖല അടച്ചതോടെ യൂറോപ്പ്, ഗൾഫ്, വടക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രയുടെ കീശ കീറുമോയെന്ന പേടിയിലാണ് വിമാനയാത്രക്കാർ. പാക്ക് വ്യോമപാതയ്ക്കു പകരം ദൂരം കൂടിയ മറ്റു ബദൽമാർഗങ്ങൾ വിമാനക്കമ്പനികൾ സ്വീകരിക്കുമ്പോൾ ഇന്ധനച്ചെലവു സ്വാഭാവികമായി കൂടുകയും ടിക്കറ്റ് നിരക്കിൽ വർധനവുണ്ടാകുകയും ചെയ്യും. എന്നാൽ പാക്കിസ്ഥാൻ വ്യോമപാത അടച്ചത് ഉത്തരേന്ത്യയിൽനിന്നു പോകുന്ന വിമാനങ്ങളെയാണു പ്രധാനമായും ബാധിക്കുകയെന്ന് ഏവിയേഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ‘മനോരമ ഓൺലൈനോടു’ പറഞ്ഞു.
‘‘ദക്ഷിണേന്ത്യൻ ഭാഗത്തുനിന്നുള്ള വിമാനങ്ങൾ പ്രധാനമായും പോകുന്നത് ഗൾഫിൽലൂടെയാണ്. അതുകൊണ്ടുതന്നെ പാക്ക് വ്യോമപാത അടച്ചത് ഇവിടെനിന്നുള്ള വിമാനങ്ങളെ കാര്യമായി ബാധിക്കില്ല. കൊച്ചിയിൽനിന്ന് ഡൽഹിയിലെത്തി അവിടെനിന്ന് മോസ്കോയിലേക്ക് ഒരാൾ പോകുകയാണെങ്കിൽ ചെറിയ പ്രതിസന്ധി വന്നേക്കാം. എന്നാൽ രണ്ടു മൂന്നുമാസത്തേക്കുള്ള ടിക്കറ്റുകൾ നേരത്തേ തന്നെ ബുക്ക് ചെയ്തിട്ടുള്ളതിനാൽ ടിക്കറ്റിന്റെ കാര്യത്തിൽ നിലവിൽ പ്രതിസന്ധി ഉണ്ടാകില്ല. പാക്കിസ്ഥാനു മുകളിലൂടെയുള്ള വ്യോമപാതയ്ക്കു പകരം ബദൽ മാർഗങ്ങൾ സ്വീകരിക്കുമ്പോൾ സ്വാഭാവികമായും വിമാനങ്ങൾക്കു കൂടുതൽ പറക്കേണ്ടിവരും. ഇന്ധനച്ചെലവു കൂടും. റൂട്ട് അനുസരിച്ച് ടിക്കറ്റ് നിരക്കിൽ ചെറിയ മാറ്റം വന്നേക്കാം.’’ – ഏവിയേഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
പാക്കിസ്ഥാൻ വ്യോമമേഖല അടച്ചതു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കാര്യമായി ബാധിക്കില്ലെന്നു എയർ ഇന്ത്യ എക്സ്പ്രസുമായി ബന്ധപ്പെട്ട വൃത്തങ്ങളും വ്യക്തമാക്കി. ഉത്തരേന്ത്യയിൽനിന്നും ഡൽഹി, അമൃത്സർ, ചണ്ഡീഗഡ്, ലക്നൗ എന്നിവടങ്ങളിൽനിന്നും മിഡിൽ ഈസ്റ്റ്, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലേക്കുള്ള യാത്രകളെയായിരിക്കും ഇതു കാര്യമായി ബാധിക്കുക. ചൈന, സമുദ്രങ്ങൾ, ഹിമാലയൻ മലനിരകൾ തുടങ്ങിയ ആകാശപാതകൾ യാത്രകൾക്കായി ഉപയോഗിക്കേണ്ടി വരും. ഓരോ വിമാനങ്ങൾക്കും നിശ്ചിത ഭാരമാണ് ഉൾക്കൊള്ളാൻ കഴിയുക. വിമാനങ്ങളുടെ സഞ്ചാരപാത മാറുമ്പോൾ കൂടുതൽ ഇന്ധനം നിറയ്‌ക്കേണ്ടി വരും. വിമാനം ഓപ്പറേറ്റ് ചെയ്യുന്ന സമയവും മാറും. കണക്ടിങ് വിമാനങ്ങൾ കണ്ടെത്താൻ ചെറിയ പ്രതിസന്ധി നേരിട്ടേക്കാമെന്നും എയർ ഇന്ത്യ എക്സ്പ്രസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ സ്വീകരിച്ച നയതന്ത്ര നടപടികൾക്കു മറുപടിയായാണു പാക്കിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്കു വ്യോമപാത വിലക്കിയത്.