ഭീകരരെ പ്രകോപിപ്പിച്ചത് തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചത്?: അന്വേഷണം ആരംഭിച്ച് എൻഐഎ

Mail This Article
ന്യൂഡൽഹി∙ മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളായ തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചതാണ് പഹൽഗാം ഭീകരാക്രമണത്തിനു കാരണമായതെന്ന സംശയത്തിൽ ദേശീയ അന്വേഷണ ഏജൻസി. റാണയെ ഇന്ത്യയിലെത്തിച്ചതിന്റെ പ്രതികാരമായാണ് ആക്രമണം നടന്നതെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇതു സംബന്ധിച്ച സാധ്യതകൾ എൻഐഎ പരിശോധിച്ചു വരികയാണ്.
റാണയെ ചോദ്യം ചെയ്യാനായി പാർപ്പിച്ചിരിക്കുന്ന എൻഐഎ ആസ്ഥാനത്തിന്റെ സുരക്ഷ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വർധിപ്പിച്ചിട്ടുണ്ട്. ഡേവിഡ് കോൾമാൻ ഹെഡ്‌ലി, ലഷ്കറെ തയിബ, പാക്കിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു തഹാവൂർ റാണ. ഇന്ത്യയ്ക്കെതിരായ ഐഎസ്ഐയുടെ പ്രധാന ആയുധങ്ങളിലൊന്നായിരുന്നു റാണയെ ഈ മാസം 10നാണ് യുഎസ് ഇന്ത്യയ്ക്കു കൈമാറിയത്.
അതിനിടെ, പഹൽഗാം ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തിട്ടുണ്ട്. സംഭവസ്ഥലത്തുനിന്നു ശേഖരിച്ച തെളിവുകൾ ഉൾപ്പെടെ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. ജമ്മു കശ്മീർ പൊലീസും പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. പഹൽഗാമിൽ ആക്രമണം നടത്തിയ നാലു ഭീകരരെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടു പേര്‍ പാക്കിസ്ഥാനികളും രണ്ടു പേർ തദ്ദേശീയരുമാണ്. 26 പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.