അവസാന കാഴ്ചയ്ക്കായി കാത്ത് പതിനായിരങ്ങൾ; മാർപാപ്പയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ലോകനേതാക്കളും

Mail This Article
വത്തിക്കാൻ സിറ്റി ∙ ഫ്രാൻസിസ് മാർപാപ്പയ്‌ക്ക് ആദരമർപ്പിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വത്തിക്കാനിലേക്ക് ജനസഹസ്രങ്ങളുടെ ഒഴുക്കു തുടരുന്നു. സെന്റ് പീറ്റേഴ്സ് സ്ക്വയറിലും ചുറ്റുമുള്ള റോഡുകളിലും പതിനായിരങ്ങളാണ് മാർപാപ്പയെ അവസാനമായി കാണുന്നതിനായി കാത്തു നിൽക്കുന്നത്.
സംസ്കാര ചടങ്ങുകളുടെ മുന്നോടിയായി വത്തിക്കാൻ പ്രാദേശിക സമയം വൈകിട്ട് 7 മണിയോടെ പൊതുദർശനം അവസാനിപ്പിക്കും. വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് ശേഷം സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലേക്കു പൊതുജനങ്ങൾക്കു പ്രവേശനമുണ്ടായിരിക്കില്ലെന്ന് വത്തിക്കാൻ അറിയിച്ചു. എട്ട് കർദിനാൾമാരുടെ നേതൃത്വത്തില്‍ പേടകം അടയ്ക്കും. മാർപാപ്പയുടെ സെക്രട്ടറിമാരും ഈ ചടങ്ങിൽ പങ്കെടുക്കും.
ശനിയാഴ്ച നടക്കുന്ന സംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കളുടെയും സാന്നിധ്യമുണ്ടാകും. ഇതോടനുബന്ധിച്ച് വത്തിക്കാനിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്..
മടക്കത്തിലും ലാളിത്യം
ലാളിത്യത്തിന്റെയും വിനയത്തിന്റെയും മറുപേരായിരുന്ന ഫ്രാൻസിസ് പാപ്പ നിത്യതയിലേക്കു മടങ്ങുന്നതും ലളിതമായി. അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്യുന്ന കല്ലറ ലളിതമായിരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. മാർപാപ്പയുടെ പൂർവപിതാക്കളുടെ നാടായ ഇറ്റലിയിലെ ലിഗ്യൂരിയയിൽ നിന്നുള്ള മാർബിൾ കൊണ്ടാണ് കല്ലറയുടെ നിർമാണം. ഫ്രാൻസിസ്‌കുസ് എന്ന എഴുത്തും മാർപാപ്പ ധരിച്ചിരുന്ന മാലയിലെ കുരുശുരൂപത്തിന്റെ ആലേഖനവും മാത്രമാകും അതിലുണ്ടാകുക.