‘നീരാഞ്ജന’ത്തിലേക്ക് രാമചന്ദ്രൻ മടങ്ങിയെത്തി, അനക്കമറ്റ്; നിറകണ്ണുകളോടെ വിടചൊല്ലി നാട്

Mail This Article
കൊച്ചി∙ ‘ലൈഫ് ഈസ് ബെറ്റർ ഇൻ ദി ഗാർഡൻ’– രാമചന്ദ്രന്റെ വീടിനു മുന്നിൽ ഒരു ചെറിയ ബോർഡ് തൂക്കിയിട്ടുണ്ട്, അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. ചെടികളും പൂക്കളും നിറഞ്ഞ ‘നീരാഞ്ജന’മെന്ന വീടും അതിനുള്ളിലെ താമസക്കാരുടെ ജീവിതവും 2 ദിവസം മുൻപു വരെ വളരെ സന്തോഷം നിറഞ്ഞതായിരുന്നു. എന്നാൽ ഇന്ന് ആ വീട്ടിലേക്കു രാമചന്ദ്രൻ എത്തിയത് അനക്കമറ്റാണ്. ഏതാനും മണിക്കൂറുകള്‍ ഉറ്റവർക്കൊപ്പം കഴിഞ്ഞ ശേഷം അവിടെനിന്ന് ഇടപ്പള്ളിയിലെ പൊതുശ്മശാനത്തിലേക്ക്. അവിടെ എൻ.രാമചന്ദ്രൻ എന്ന 65കാരനെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

സംസ്ഥാന ഗവർണർ രാജേന്ദ്ര അർലേക്കർ, ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ പി.രാജീവ്, എ.കെ.ശശീന്ദ്രന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഹൈബി ഈഡൻ എംപി, കൊച്ചി മേയർ എം. അനിൽകുമാർ, ജില്ലാ കലക്ടർ എന്‍.എസ്.കെ.ഉമേഷ്, ജയസൂര്യ അടക്കമുള്ള അഭിനേതാക്കൾ, എംഎൽഎമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള നൂറുകണക്കിനു പേർ രാമചന്ദ്രന് ആദരാഞ്ജലി അർപ്പിക്കാനെത്തി. രാവിലെ ഏഴരയോടെ ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനം ആരംഭിച്ചപ്പോൾ തുടങ്ങിയ തിരക്ക് നിശ്ചയിച്ച സമയം കഴിഞ്ഞും നീണ്ടു. പത്തു മണിയോടെ വീട്ടിലേക്ക്. നൂറുകണക്കിന് ആളുകളാണു ഭീകരതയ്ക്കെതിരായ മുദ്രാവാക്യം വിളികളോടെ രാമചന്ദ്രന്റെ വീട്ടിലെത്തിയും ആദരാഞ്ജലിയർപ്പിച്ചത്.
സംസ്കാരത്തിനു മുമ്പുള്ള പ്രാർഥനാ ചടങ്ങുകളെല്ലാം പൂർത്തിയാക്കി കഴിഞ്ഞപ്പോൾ ഔദ്യോഗിക ബഹുമതികളുടെ ഭാഗമായി പൊലീസ് ആദരമർപ്പിച്ചു. ശേഷം ഒന്നരയോടെ ഇടപ്പള്ളി പൊതുശ്മശാനത്തിലേക്ക് കൊണ്ടുപോകാനായി രാമചന്ദ്രന്റെ മൃതദേഹം എടുത്തപ്പോൾ അതിന്റെ തലയ്ക്കൽ പിടിച്ചിരുന്നത് മകൾ ആരതിയും മകൻ അരവിന്ദുമായിരുന്നു. ഇടപ്പള്ളിയിൽ വച്ചും ഔദ്യോഗിക ബഹുമതിയുടെ ഭാഗമായ ചടങ്ങുകൾ പൊലീസ് പൂർത്തിയാക്കി. തുടർന്നു മക്കൾ ഇരുവരും ചേർന്ന് അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തി.
ആരതിയുടെയും അവരുടെ ഇരട്ടക്കുട്ടികളുടെയും കൺമുന്നിൽ വച്ചാണ് ഭീകരൻ രാമചന്ദ്രനെ വെടിവച്ചു കൊന്നത്. അച്ഛന്റെ മൃതദേഹവുമായി കൊച്ചിയിൽ തിരികെ എത്തുന്നതു വരെ അമ്മയെപ്പോലും വിവരമറിയിക്കാതെ പിടിച്ചുനിന്ന ആരതി പക്ഷേ ഇന്ന് എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് പൊട്ടിക്കരഞ്ഞു. ആ അമ്മയേയും മകളേയും ആശ്വസിപ്പിക്കാൻ പോലുമാകാതെ ബന്ധുക്കളും സുഹൃത്തുക്കളും കുഴഞ്ഞു. തിങ്കളാഴ്ച 10 ദിവസത്തെ സന്ദർശനത്തിന് കശ്മീരിലേക്ക് പോയ രാമചന്ദ്രൻ പക്ഷേ 3 ദിവസത്തിനുള്ളിൽ മടങ്ങിയെത്തി. പിന്നെ ഒരു ദിവസം മോർച്ചറി തണുപ്പിൽ.
രാമചന്ദ്രന്റെ ദിനചര്യകളിൽ ഏറെ പ്രധാനപ്പെട്ടതായിരുന്നു രാവിലെ ഒന്നര മണിക്കൂറോളം ചെടികൾക്കൊപ്പം ചിലവഴിക്കുന്ന സമയമെന്ന് 45 വർഷമായി അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ബിജു പറയുന്നു. രാമചന്ദ്രൻ കാലിത്തീറ്റ കച്ചവടം നടത്തിയിരുന്ന കാലം മുതലുള്ള സൗഹൃദമാണ് ഇപ്പോൾ ഓട്ടോ ഓടിക്കുന്ന ബിജുവിനുള്ളത്. ഇന്ന് ഇടപ്പള്ളിയിലെ മങ്ങാട്ട് റോഡിലുള്ള വീട്ടിലും ചങ്ങമ്പുഴ പാർക്കിലുമൊക്കെ എത്തിയവരുടെ നീണ്ട നിര തന്നെയാണ് രാമചന്ദ്രൻ എത്രത്തോളം പ്രിയപ്പെട്ട ആളായിരുന്നു എന്നതിന്റെ തെളിവ്.