സർക്കാർ വാർഷികാഘോഷത്തിന്റെ ശോഭ കെടുമോ?; രാപ്പകൽ സമരയാത്രയുമായി ആശമാർ, സിപിഎമ്മിനും തലവേദന

Mail This Article
തിരുവനന്തപുരം∙ വികസനനേട്ടങ്ങള്‍ വിളിച്ചു പറയാന്‍ ഇടതുസര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം വിവിധ ജില്ലകളില്‍ പൊടിപെടിക്കുമ്പോള് തൊഴിലാളി വിരുദ്ധമാണ് സര്‍ക്കാരെന്ന് വിളിച്ചു പറയാന്‍ ആശമാര്‍ രാപ്പകല്‍ സമരയാത്ര നടത്തുന്നത് സിപിഎമ്മിനും സര്‍ക്കാരിനും തലവേദനയാകുന്നു. പല തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ സര്‍ക്കാര്‍ കടുംപിടിത്തം തുടരുന്ന സാഹചര്യത്തിലാണു കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ രാപ്പകല്‍ സമരയാത്ര സംഘടിപ്പിക്കുന്നതെന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ 75 ദിവസമായി സമരം ചെയ്യുന്ന കേരളാ ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് നേതാക്കള്‍ വ്യക്തമാക്കുന്നു. മേയ് 5 മുതല്‍ ജൂണ്‍ 17 വരെയാണ് യാത്ര. തൊഴിലാളിദിനത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ യാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്ന യാത്ര 45 ദിവസം നീളും.
സര്‍ക്കാരിന്റെ പരിപാടികളുടെ ശോഭ കെടുത്തുക എന്ന ലക്ഷ്യത്തോടെയല്ല യാത്രയെന്നും മറിച്ച് തൊഴിലാളി സമരത്തോടു സര്‍ക്കാര്‍ കാട്ടുന്ന ജനാധിപത്യവിരുദ്ധമായ നിലപാട് പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടുകയാണ് ലക്ഷ്യമെന്നും ജാഥാ ക്യാപ്റ്റന്‍ കൂടിയായ സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എം.ബിന്ദു പറഞ്ഞു. ‘‘ഒരു തൊഴിലാളി സര്‍ക്കാരാണ് ഭരിക്കുന്നത്. അതിനനുസരിച്ചുള്ള നിലപാടുകളാണ് സര്‍ക്കാര്‍ എടുക്കേണ്ടത്. ഒത്തുതീര്‍പ്പെന്ന നിലയില്‍ ആദ്യഘട്ടത്തില്‍ ചെറിയ തുകയെങ്കിലും വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിനു പോലും തയാറാകാതെ കടുംപിടിത്തം തുടരുകയാണു സര്‍ക്കാര്‍. ആ സാഹചര്യത്തിലാണ് എല്ലാ ജില്ലകളിലും യാത്ര നടത്താന്‍ തീരുമാനിച്ചത്. താഴേത്തട്ടില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. വലിയ പിന്തുയാണ് എല്ലാ വിഭാഗം ജനങ്ങളില്‍നിന്നും ലഭിക്കുന്നത്’’ - ബിന്ദു പറഞ്ഞു.
ഓരോ ജില്ലയിലും രണ്ടോ മൂന്നു ദിവസങ്ങളില്‍ സഞ്ചരിച്ചു തീര്‍ക്കുന്ന രീതിയിലാണു യാത്ര ക്രമീകരിച്ചിരിക്കുന്നത്. തെരുവോരങ്ങളില്‍ തന്നെ അന്തിയുറങ്ങി യാത്ര തുടരുകയാണു ചെയ്യുന്നത്. ജൂണ്‍ 17ന് സെക്രട്ടേറിയറ്റിനു മുന്നില്‍ യാത്ര അവസാനിക്കും. ആദ്യഘട്ടത്തില്‍ മൂവായിരം രൂപ ഓണറേറിയം വര്‍ധന പ്രഖ്യാപിച്ച ശേഷം ബാക്കി കാര്യങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കമ്മിറ്റിക്കു വിടാമെന്നു സമരസമിതി അറിയിച്ചെങ്കിലും അതുപോലും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. തദ്ദേശതിരഞ്ഞെടുപ്പു ആസന്നമായിരിക്കെ ആശമാര്‍ ജില്ലാതലത്തില്‍ എത്തി പ്രചാരണം നടത്തുന്നതു സര്‍ക്കാരിനും സിപിഎമ്മിനും തിരിച്ചടിയാകുമെന്ന ആശങ്ക നേതാക്കള്‍ക്കുണ്ട്.